ന്യൂഡൽഹി : ആം ആദ്മി നേതാവ് സത്യേന്ദ്ര ജെയ്‌നിനെതിരെ നിർണായക വെളിപ്പെടുത്തലുമായി കോൺമാൻ സുകേഷ് ചന്ദ്രശേഖർ. ജയിലിൽ തന്റെ സുരക്ഷയ്‌ക്കായി ആം ആദ്മി നേതാവിന് 10 കോടി രൂപ നൽകിയെന്ന് സുകേഷ് പറഞ്ഞു. ഡൽഹി ലെഫ്. ജനറൽ വികെ സക്‌സേനയ്‌ക്കെഴുതിയ കത്തിലാണ് സുകേഷ് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. 2015 മുതൽ ഈ നേതാവിനെ തനിക്ക് അറിയാമെന്നും സുകേഷ് കത്തിൽ വ്യക്തമാക്കുന്നു.
ജയിലിൽ തനിക്ക് കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നും പണം കൊടുക്കാൻ താൻ നിർബന്ധിതനായെന്നും ഇയാൾ വെളിപ്പെടുത്തി. തീഹാർ ജയിലിൽ കിടക്കുന്ന സത്യേന്ദ്ര ജെയ്‌നിനാണ് മാസം രണ്ട് കോടി വീതം നൽകിയത്. അല്ലെങ്കിൽ അവർ തന്നെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുകേഷ് പറഞ്ഞു. അങ്ങനെ ജയിലിനകത്ത് സുരക്ഷയ്‌ക്ക് വേണ്ടി മാത്രം ജെയ്‌നിന് 10 കോടി രൂപ നൽകിയെന്നും ഇയാൾ പറഞ്ഞു.
‘2017-ൽ എന്റെ അറസ്റ്റിനുശേഷം, എന്നെ തിഹാർ ജയിലിലാണ് പാർപ്പിച്ചിരുന്നത്. അന്നത്തെ ജയിൽ മന്ത്രി സത്യേന്ദർ ജെയിൻ ഒന്നിലധികം തവണ എന്നെ സന്ദർശിച്ചു. 2019 ൽ വീണ്ടും, ജെയിൻ എന്നെ സന്ദർശിച്ചു. അന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി എന്നോട് 2 രൂപ നൽകാൻ ആവശ്യപ്പെട്ടു. ജയിലിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സംരക്ഷണം ഒരുക്കുന്നതിനും എല്ലാ മാസവും രണ്ട് കോടി രൂപ വീതം നൽകുന്നുണ്ട്.’ ആം ആദ്മിയിൽ ഉയർന്ന ചുമതല നൽകാമെന്ന് പറഞ്ഞ് തന്റെ കൈയ്യിൽ നിന്ന് 50 കോടി രൂപ സത്യേന്ദ്ര ജെയ്ൻ വാങ്ങിയിട്ടുണ്ടെന്നും’ സുകേഷ് വെളിപ്പെടുത്തി.
ജെയിൻ, എഎപി, ജയിൽ ഡിജി എന്നിവർക്ക് നൽകിയ പണത്തെ സംബന്ധിച്ച് കഴിഞ്ഞ മാസം സിബിഐ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തൽ നടത്തി. അഭിഭാഷകൻ മുഖേനയാണ് സുകേഷ് ഡൽഹി ലെഫ്. ഗവർണർക്ക് കത്തയച്ചത്.















