ബ്രിസ്‌ബെയ്ൻ: നിർണ്ണായക മത്സരത്തിൽ കിവികളെ തകർത്ത് ഇംഗ്ലീഷ് നിര. 20 റൺസിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ആദ്യം ബാറ്റ്‌ചെയ്ത ഇംഗ്ലണ്ട് നേടിയ 179 റൺസി നെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനെ ന്യൂസിലാന്റിന് സാധിച്ചുള്ളു.
ഇംഗ്ലണ്ടിനായി 73 റൺസ് നേടിയ ജോസ് ബട്‌ലറും 52 റൺസ് നേടിയ അലക്‌സ് ഹെയിൽസുമാണ് സ്‌കോർ 179ലേയ്‌ക്ക് എത്തിച്ചത്. ന്യൂസിലാൻറിനായി 62 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സിന് മാത്രമേ ഇംഗ്ലീഷ് ബൗളർമാർക്കെതിരെ മികച്ച പ്രകടനം നടത്താൻ സാധിച്ചുള്ളു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, സാം കറൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മാർക് വുഡ്, ബെൻ സ്‌റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
ഗ്രൂപ്പിൽ ഇന്നത്തെ ജയത്തോടെ ഓസ്‌ട്രേലിയയ്‌ക്കും ന്യൂസിലാന്റിനുമൊപ്പം ഇംഗ്ലണ്ടും 5 പോയിന്റ് വീതം സ്വന്തമാക്കി സെമി സാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുന്നു. ഇന്ന് തോറ്റെങ്കിലും റൺറേറ്റിൽ കിവികളാണ് മുന്നിൽ രണ്ടാം സ്ഥാനത്തേയ്‌ക്ക് ഇംഗ്ലണ്ട് സ്ഥാനം പിടിച്ചു. ഓസീസ് മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പിലെ അവസാന മത്സരം മികച്ച രീതിയിൽ ജയിക്കേണ്ട് മൂന്ന് ടീമുകൾക്കും അനിവാര്യമാണ്. അട്ടിമറിവീരന്മാരായ അയർലന്റിനോടാണ് ന്യൂസിലാന്റ് പോരാടാൻ ഇറങ്ങുന്നത്. ഓസ്‌ട്രേലിയ അഫ്ഗാനേയും ഇംഗ്ലണ്ട് ശ്രീലങ്കയേയും നേരിടും. ഇതിൽ ശ്രീലങ്ക ഇംഗ്ലണ്ട് മത്സരം നിർണ്ണായകമാണ്.
Comments