എറണാകുളം: ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൂട്ടുപ്രതികൾ നൽകിയ മൊഴികൾ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ചയായിരുന്നു റൗഫിനെ കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടത്.
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനായി സി എ റൗഫ് നടത്തിയ വിദേശ ഫണ്ട് ശേഖരണം, സംസ്ഥാനത്ത് നടത്തിയ കോടികളുടെ സാമ്പത്തിക ഇടപാടുകൾ, സംസ്ഥാന സെക്രട്ടറിയായിരിക്കെ നടന്ന വിവിധ കൊലപാതക ഗൂഢാലോചനകളിലെ പങ്കാളിത്തം, നിരോധന സംഘടനയ്ക്കായി ഒളിവിലിരുന്ന് നടത്തിയ പ്രവർത്തനങ്ങൾ എന്നിവയിലാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ച മുതൽ ആറു ദിവസമാണ് റൗഫിനെ എൻ ഐ എ കസ്റ്റഡിയിൽവിട്ടത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളും നടത്തുകയാണ് അന്വേഷണ സംഘം.
നേരത്തെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളും സി എ റൗഫിനെതിരെ എൻഐഎയ്ക്ക് മൊഴി നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയാണ് പാലക്കാട് പട്ടാമ്പിയിലെ വീട് വളഞ്ഞ് റൗഫിനെ എൻ ഐ എ പിടികൂടിയത്.പാലക്കാട്ടെ ആർ എസ് എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലും സി എ റൗഫിന് വ്യക്തമായ പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. നേതാക്കളെ ചോദ്യം ചെയ്തപ്പോൾ എൻ ഐ എ യ്ക്ക് ലഭിച്ച ഈ വിവരം ശ്രീനിവാസ് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിന് കൈമാറുകയായിരുന്നു. എൻ ഐ എ യുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഈ കേസ് അന്വേഷിക്കുന്ന സംഘവും റൗഫിനെ ചോദ്യം ചെയ്യും.
Comments