പൊന്നാനി: വിദ്യാർത്ഥിനിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരനെതിരെ പോക്‌സോ കേസെടുത്തതിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ജീവനക്കാർ. സംഭവത്തിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.
കുണ്ടുകടവിൽ വെച്ചാണ് സംഭവം. ബസിൽ കുട്ടികളുടെ തിരക്കായതിനാൽ വാതിലിന് സമീപം നിന്ന കുട്ടിയെ ആണ് പുറത്തേക്ക് മാറ്റിയതെന്നാണ് ബസ് ജീവനക്കാരുടെ വാദം. കുട്ടി പ്രിൻസിപ്പലിനോട് സംഭവം പറയുകയും പ്രിൻസിപ്പൽ പോലീസിൽ അറിയിക്കുകയുമായിരുന്നു.
പോലീസിൽ ഓൺലൈനായി വിദ്യാർത്ഥിനി പരാതി നൽകിയിട്ടുമുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ എടപ്പാൾ സ്വദേശിയായ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകുയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് പണിമുടക്ക് ശക്തമാക്കിയത്.
പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് പോലീസ് കേസെടുത്തതെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. കുണ്ടുകടവിൽ നിന്ന് ഗുരുവായൂർ കുന്ദംകുളം റൂട്ടിലേക്കുളള ബസുകളും ചങ്ങരംകുളം കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്ന് ആൽത്തറയിലേക്കും കുന്ദംകുളത്ത് നിന്ന് എടക്കര ചാവക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകളും ഇന്നലെ രാവിലെ മുതൽ പണിമുടക്കിലായിരുന്നു.
ഇന്നലെ മുതൽ സമരം നടത്തിയിട്ടും അധികാരികൾ ഗൗനിക്കുന്നില്ലെന്നും അതിനാലാണ് ഇന്ന് പണിമുടക്ക് വ്യാപമാക്കിയതെന്നും ജീവനക്കാർ പറയുന്നു. അതേസമയം 24 മണിക്കൂർ മുൻപ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ പോലും പാലിക്കാതെ പണിമുടക്ക് നടത്തിയത് യാത്രക്കാരെയും ദുരിതത്തിലാക്കി.
Comments