പത്തനംതിട്ട: അംഗനവാടി ജീവനക്കാരിയുടെ മരണം ബലാത്സംഗ കൊലപാതകം. പൊലീസ് കസ്റ്റഡിയിൽ ആയ വ്യക്തി കുറ്റം സമ്മതിച്ചു. മൂഴിയാർ സ്വദേശി വിനോദ് കുമാർ ആണ് കുറ്റം സമ്മതിച്ചത്. വണ്ടിപ്പെരിയാർ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ക്രൂരതയുടെ ചുരുൾ അഴിഞ്ഞത്.
വണ്ടിപ്പെരിയാർ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത്. പ്രതി വനവാസി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ഗവി മീനാർ മേഖലയിൽ അംഗനവാടി ജീവനക്കാരിയായ 32 കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. റോഡിൽ നിന്നും 25 മീറ്ററോളം യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊലപാതകം നടത്തിയത്. പ്രതിയുടെ കൂടെ 13 വയസ്സുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. കുട്ടിയെ മാറ്റി നിർത്തിയാണ് ഇയാൾ കൃത്യം നടന്ന സ്ഥലത്തേക്ക് പോയത്. ഈ കുട്ടി ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
എല്ലാ ദിവസവും ഏകദേശം നാല് കിലോമീറ്റർ നടന്നാണ് യുവതി അംഗനവാടിയിലേക്ക് പോയിരുന്നത്. പതിവുപോലെ ജോലിക്കായി പോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇയാൾ സ്ഥിരമായി യുവതിയെ ശല്യം ചെയ്യാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളും ഫോറൻസിക് പരിശോധനാ ഫലങ്ങളും ഉൾപ്പെടെ ലഭിച്ച ശേഷം പ്രതിക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.















