ഭാഷകളുടെ അതിർ വരമ്പുകൾ ഭേദിച്ച് ജനഹൃദയങ്ങളിൽ കുടിയേറിയ ചിത്രമാണ് ‘കാന്താര’. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ഈ കന്നഡ ചിത്രം ബോസ്‌ക്‌സ് ഓഫീസിൽ വലിയ ഹിറ്റായി മാറി കഴിഞ്ഞു. സിനിമയോടൊപ്പം ‘വരാഹരൂപം’ എന്ന ഗാനവും ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ കാന്താരയിലെ ഗാനം തങ്ങളുടെ നവരസം എന്ന ആൽബം കോപ്പിയടിച്ചതാണെന്നാരോപിച്ച് തൈക്കുടം ബ്രിഡ്ജ് രംഗത്തു വന്നിരുന്നു. ബാൻഡിന്റെ പരാതിയെ തുടർന്ന് വരാഹരൂപം എന്ന പാട്ട് നിർത്തി വെയ്‌ക്കാൻ കോടതി ഉത്തരവുണ്ട്. എന്നാൽ ഇതിനെതിരെ സിനിമാ പ്രേമികളിൽ വലിയ ഒരു വിഭാഗം രംഗത്തു വന്നു. ചിത്രത്തിന്റെ ആത്മാവാണ് ഈ ഗാനമെന്നും, തൈക്കുടം ബ്രിഡ്ജിന്റെ കേസ് മോശമായി പോയി എന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ സിനിമാ പ്രേമികൾ പ്രതികരിച്ചു. ഇപ്പോൾ, തൈക്കുടം ബ്രിഡ്ജിന്റെ പരാതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഗായകനായ ശ്രീനിവാസ്.
ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേർന്ന പ്രവർത്തിയല്ലെന്നാണ് ശ്രീനിവാസ് പ്രതികരിച്ചത്. വരാഹരൂപം തൈക്കുടത്തിന്റെ നവരസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം എന്നും അങ്ങനെയാണെങ്കിൽ ആ പാട്ടിന്റെ നിർമ്മാതാക്കളോട് ഒരു ഫോൺ കോളിലൂടെ പറയാനാവണം എന്ന് ഗായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വരാഹരൂപം തൈക്കുടത്തിന്റെ നവരസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം, ഇക്കാര്യത്തിൽ കോടതിയിൽ പോയി ഇത്രയധികം വിഭജനവും വെറുപ്പും സൃഷ്ടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ശ്രീനിവാസന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,
‘തൈക്കുടം ബ്രിഡ്ജിനോട് വലിയ ബഹുമാനം ഉണ്ടായിരുന്നു. എന്നാൽ ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേർന്ന പ്രവർത്തിയല്ല. കാന്താരയുടെ നിർമ്മാതാക്കളെ ന്യായീകരിക്കുന്നില്ല. വരാഹരൂപം തൈക്കുടത്തിന്റെ നവരസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം. അങ്ങനെയാണെങ്കിൽ ആ പാട്ടിന്റെ നിർമ്മാതാക്കളോട് ഒരു ഫോൺ കോളിലൂടെ പറയാനാവണം. എന്നാൽ ഈ രണ്ട് ഗാനങ്ങളും 72 മേളകർത്താ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗിറ്റാർ റിഫുകളും ഗാനത്തിലെ ശ്രുതിയും തീർച്ചയായും സമാനമാണ്. എന്തിന് വേണ്ടിയാണ് കോടതിയിൽ പോയി ഇത്രയധികം വിഭജനവും വെറുപ്പും സൃഷ്ടിക്കുന്നത്. ഇപ്പോൾ അതൊരു വലതുപക്ഷ- ഇടതുപക്ഷ പോരാട്ടമായി മാറിയിരിക്കുന്നു. മതതിന്റെയും രാഷ്‌ട്രീയത്തിന്റെയും പോരിൽ നിന്നും നിങ്ങൾക്ക് എന്തുകൊണ്ട് പുറത്തുകടക്കാനാവുന്നില്ല. കലാകാരന്മാർ എന്ന നിലയിൽ നമ്മൾ ഇതിൽ നിന്നെല്ലാം മാറി നിൽക്കേണ്ടതുണ്ട്’
Comments