കേരളത്തിൽ നാഗങ്ങളെ ദൈവമായി കണക്കാക്കുകയും ആരാധിക്കുകയും ചെയ്യുന്ന രീതി കാലാകാലങ്ങളാൽ നിലനിൽക്കുന്ന ഒന്നാണ്. പ്രാചീന കാലം മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. അതിനാൽ തന്നെ നാഗങ്ങളെ പൂജിക്കുന്നത് ഒരു വലിയ വിശ്വാസത്തെ ആധാരമാക്കിയാണ് നിലനിൽക്കുന്നത്. മണ്ണാറശാല ,ആമേട, വെട്ടിക്കോട് എന്നിങ്ങനെ നിരവധി നാഗക്ഷേത്രങ്ങൾ വിശ്വാസത്തിന്റെ പ്രതീകമായി നമ്മുടെ കേരളത്തിൽ ഇന്നും നിലനിൽക്കുന്നു.
അവയിൽ ഒന്നാണ് നാഗരാജാവായ വാസുകിയും സർപ്പയക്ഷിയമ്മയും കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്ന പാമ്പുമേക്കാട്ട്മന .തൃശൂർ ജില്ലയിൽ മാളയ്‌ക്കടുത്താണ് ഈ മന സ്ഥിതിചെയ്യുന്നത്. മേയ്‌ക്കാട്ടു മന എന്ന് അറിയപ്പെട്ടിരുന്ന ഇവിടം സർപ്പാരാധന ആരംഭിച്ചതോടെ പാമ്പുമേക്കാട് എന്ന് അറിയപ്പെട്ടു തുടങ്ങി. വളരെ കൗതുകവും അവിശസനീയവുമായ ഒരു ചരിത്രമാണ് ഈ മനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. സന്താന സൗഭാഗ്യത്തിനും ,കുട്ടികളുടെ ഐശ്വര്യത്തിനും ,ചൊറി ,ചിരങ്ങ് ,അപസ്മാരം തുടങ്ങിയവയ്‌ക്ക് ദോഷപരിഹാരവുമാണ് വിശ്വാസികൾ മനയിൽ എത്തുന്നത്.
മന്ത്രതന്ത്രശാസ്ത്രത്തിൽ അഗാധ ജ്ഞാനമുള്ളവരായിരുന്നു മനയിലുള്ളവർ. എന്നാൽ ഇല്ലത്ത് എപ്പോഴും വലിയ ദാരിദ്ര്യമായിരുന്നു. അതിനിടെ കൊടുങ്ങല്ലൂരിലെ തിരുവഞ്ചികുളം ക്ഷേത്രത്തിൽ മനയിലെ മുതിർന്ന ഒരു നമ്പൂതിരി 12 വർഷത്തോളം ഭജനമിരുന്നു. ഭജന തീരുന്നതിന് മുൻപ് ഒരു ദിവസം കുളിക്കാനായി ക്ഷേത്ര കുളത്തിലേയ്‌ക്ക് പോയ അദ്ദേഹം അവിടെ തേജസ്വിയായ ഒരു മനുഷ്യനെ കണ്ടു. ആരാത് എന്ന തിരുമേനിയുടെ ചോദ്യത്തിന് , മേക്കാടിനു കുളിക്കാനുള്ള സമയമായിട്ടില്ല. അങ്ങ് നേരത്തെയാണ് ‘ തിരികെ പൊയ്‌ക്കോളു. എന്ന മറുപടിയാണ് അപരിചിതൻ നൽകിയത്. മേക്കാട് തിരുമേനി സംശയിച്ചു നിന്ന ശേഷം തിരികെ നടക്കാൻ തുടങ്ങിയപ്പോൾ അപരിചിതൻ ഇങ്ങനെ ചോദിച്ചു. മേക്കാട് നാഗമാണിക്യം കണ്ടിട്ടുണ്ടോ? കാണണമെന്നാഗ്രഹമുണ്ടോ,, ശേഷം തന്റെ കൈയ്യിലെ തിളങ്ങുന്ന നാഗമാണിക്യം തിരുമേനിക്ക് കാണിച്ചു കൊടുത്തു. കണ്ടിട്ട് തിരികെ നൽകാം എന്ന വാക്കിന്റെ പുറത്ത് തിരുമേനിയുടെ കയ്യിലേക്ക് ആ നാഗമാണിക്യം അപരിചിതൻ കൈമാറി.
തേജ്വസിയായ ആ മനുഷ്യന്റെ അനുവാദം വാങ്ങിയ തിരുമേനി കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെയും നാഗമാണിക്യം കൊണ്ടു പോയി കാണിച്ചു. നാഗമാണിക്യം കൈയ്യിൽ കിട്ടിയ കൊടുങ്ങല്ലുരെ തമ്പുരാന് അത് തിരികെ കൊടുക്കാൻ മനസ്സു വന്നില്ല. എന്നാൽ മേക്കാട് തിരികെ വേണമെന്ന ഉറച്ച നിലപ്പാട് എടുത്തതിനാൽ തമ്പുരാന് മനസ്സില്ലാ മനസ്സോടെ നാഗമാണിക്യം തിരികെ നല്കേണ്ടി വന്നു.നാഗമാണിക്യം തിരികെ നല്കിയതോടെ അപരിചിതൻ അപ്രത്യക്ഷനായി. പെട്ടെന്ന് അവിടെ വലിയ ഇരുട്ടു പരുന്നു. ഒരു വിധത്തിൽ കുളിച്ച മേക്കാട് ക്ഷേത്രത്തിലേക്ക്് പോയി. അന്ന് മേക്കാട് ക്ഷേത്ര ദർശനവും ഭജനയെല്ലാം കഴിഞ്ഞ് തിരികെയെത്തി പലതും ചിന്തിച്ച് ഉറക്കം വരാതെ കിടന്നു.
നാഴിക വെളുപ്പിന് മുമ്പേ ഉറക്കം വരാതെ കുളത്തിനരികിലേക്ക് മേക്കാട് നടന്നു. അന്നും ആ ദിവ്യതേജ്വസുള്ള മനുഷ്യനെ അദ്ദേഹം കണ്ടു. മേക്കാട് വേഗം ആയ്യാൾക്ക് അരുകിലേയ്‌ക്ക് ചെന്നു .അങ്ങ് ആരാണെന്ന മേക്കാടിന്റെ ചോദ്യത്തിന് മുന്നിൽ അപരിചിതന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. താൻ വാസുകിയാണെന്ന സത്യം അദ്ദേഹം വെളിപ്പെടുത്തി.
യഥാർത്ഥ രൂപം കാണണമെന്ന മേക്കാടിന്റെ ആഗ്രത്തിന്റെ പുറത്ത് വാസുകി മോതിരവിരലോളം വലുപ്പത്തിൽ അഞ്ചു തലയുള്ള സർപ്പമായി മേക്കാടിന് ദർശനമേകി. മോഹാലാസ്യപ്പെട്ടു വീണ മേക്കാട്ട് ഉണരുന്നതുവരെ വാസുകി കാവലായി നിന്നു. ഉണർന്നേഴുന്നേറ്റ മേക്കാട് വാസുകിയോടു അനുഗ്രഹം തേടി. എന്ത് വരമാണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ അവിടുന്ന് അടിയന്റെ ഇല്ലത്ത് ഉണ്ടാവണമെന്നും ഇല്ലത്തെ ദാരിദ്ര്യവും, ദു:ഖവും മാറ്റിതരണമെന്നും പറഞ്ഞു. തുടർന്ന് മേക്കാട് ഭജന തീർന്ന് പോകുന്ന ദിവസം അദ്ദേഹത്തിനൊപ്പം വാസുകിയും , നാഗയക്ഷിയമ്മയും ഇല്ലത്തേക്ക് പുറപ്പെട്ടു.
പുറപ്പെടുന്നതിന് മുൻപ് വാസുകി പറഞ്ഞിരുന്ന കാര്യങ്ങൾ ഇവയാണ്. ഞങ്ങളെ ഇല്ലത്തിന്റെ കിഴക്കിനിയിൽ കുടിയിരുത്തുക അവിടെ ഒരു കെടാവിളക്ക് സൂക്ഷിക്കുക. ഇല്ലത്തെ പറമ്പിൽ ധാരാളം സർപ്പങ്ങൾ വന്നു ചേരും.ഭക്ഷണം പാകം ചെയ്യുന്ന അടുക്കള ഒഴിച്ച് പറമ്പിൽ മറ്റൊരിടത്തും തീ കത്തിക്കരുത്. പറമ്പ് കിളക്കുകയോ ഉഴുകുകയോ ചെയ്യരുത് .പറമ്പിൽ തുപ്പുകയോ മലമൂത്ര വിസർജജനം നടത്തുകയോ ചെയ്യരുത്. ഇല്ലത്തെപ്പറമ്പിൽ വച്ച് ആർക്കെങ്കിലും പാമ്പുകടിയേറ്റാൽ ഇല്ലത്തുള്ള ആരും ചികിത്സിക്കരുത് അത് സർപ്പദോഷത്തിന് കാരണമാകും. ഒടുവിൽ ഇല്ലത്തെത്തിയ മേക്കാട്, വാസുകി പറഞ്ഞ പ്രകാരം ഇല്ലത്തെത്തി കിഴക്കിനിയിൽ നാഗരാജാവിനും നാഗയക്ഷിയമ്മക്കും പ്രത്യേക പ്രതിഷ്ഠ നടത്തി.
അതിനു ശേഷം ധാരാളം സർപ്പങ്ങൾ മേക്കാട്ടു മനയിൽ വന്നു ചേർന്നു. സർപ്പാരാധനയ്‌ക്ക് പല ദിക്കുകളിൽ നിന്നും ധാരാളം ആളുകൾ മേക്കാട്ടു മനയിൽ വന്നതോടെ പാമ്പുമേക്കാട് എന്ന പേരും വന്നു ചേർന്നു. ഈ മനയിൽ ഇന്നും വാസുകി നല്കിയ നാഗമാണിക്യം ആർക്കും ദർശിക്കാൻ കഴിയാതെ അദൃശ്യമായി ഉണ്ടെന്ന വിശ്വാസം നിലനിൽക്കുന്നു. വൃശ്ചികമാസം ഒന്നാം തീയതിയാണ് പാമ്പുമേക്കാട്ടിൽ ഏറെ പ്രധാന്യം. വാസുകി മേക്കാടിനൊപ്പം ഇല്ലത്ത് വന്നു ചേർന്നത് ഈ ദിവസമാണെന്ന് കരുതുന്നു. ഇല്ലത്ത് പുതിയൊരാൾ ക്ഷേത്ര ചുമതലയേല്ക്കുന്നതും ഈ ദിവസമാണ്. ആ ദിവസം ഇവിടെ കളമെഴുത്തുപാട്ടും നടത്തുന്നു. പാമ്പുമേക്കാട് ഒരു കുഞ്ഞ് പിറന്നാൾ അതിനെ നാഗർകോവിൽ നാഗരാജ ക്ഷേത്രത്തിൽ കൊണ്ടുപോയി തൊഴീയിക്കും .പാമ്പുമേക്കാട്ടു മനക്കാർക്കാണ് നാഗർകോവിൽ ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല. നാഗരാജാവിന്റെ ശിരസ്സ് നാഗർകോവിലും ഉടല് മണ്ണാറാശാലയിലും വാല് പാമ്പുമേക്കാട് ആണെന്നും വിശ്വസിക്കപ്പെടുന്നു.
Comments