അഡ്‌ലയ്ഡ് : ടി20യിലെ വമ്പൻ അട്ടിമറിയ്‌ക്ക് നാല് റൺസ് അകലെ അഫ്ഗാൻ നിര വീണു. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോട് കേവലം നാല് റൺസിനാണ് അഫ്ഗാൻ കീഴടങ്ങിയത്. 8ന് 168 റൺസെടുത്ത കങ്കാരുക്കൾക്കെതിരെ 7ന് 164 എടുക്കാനെ അഫ്ഗാൻ നിരയ്‌ക്കായുള്ളു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റഷീദ്ഖാന്റെ ഓൾറൗണ്ട് മികവ് ഓസീസിനെ ശരിക്കും വിയർപ്പിച്ചു.
23 പന്തിൽ മൂന്ന് ഫോറും നാല് സിക്‌സറുകളുമായി 48 റൺസെടുത്ത റഷീദ് ഖാൻ അവസാനപന്തുവരെ പൊരുതി. അവസാന ഓവറിൽ ജയിക്കാൻ 21 റൺസ് വേണമെ ന്നിരിക്കേ റഷീദ് ഖാൻ 16 റൺസാണ് അടിച്ചുകൂട്ടിയത്.
ഓസ്‌ട്രേലിയയ്‌ക്കായി ഹേസൽവുഡ്ഡും ആദം സാംപയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യം ബാറ്റിംഗിന് അയയ്‌ക്കപ്പെട്ട കങ്കാരുക്കളെ ബൗളിംഗിൽ പിടിച്ചുകെട്ടാനും അഫ്ഗാനായി. 45 റൺസ് നേടിയ മിച്ചൽ മാർഷ് പുറത്തായ ശേഷം മദ്ധ്യനിരയിൽ 54 റൺസ് അതിവേഗം അടിച്ചെടുത്ത മാക്‌സ്വല്ലും 25 റൺസിൽ പുറത്തായ സ്‌റ്റോയിൻസുമാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. അഫ്ഗാന് വേണ്ടി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റും ഫറൂഖി രണ്ടു വിക്കറ്റും വീഴ്‌ത്തി.
ഇന്ന് ആദ്യ മത്സരത്തിൽ അയർലാന്റിനെ 35 റൺസിന് തോൽപ്പിച്ച ന്യൂസിലാന്റ് സെമി ഉറപ്പിച്ചു. ഇംഗ്ലണ്ട്-ശ്രീലങ്ക മത്സരമാണ് ഇനി ഓസീസിന്റെ ഭാവി തീരുമാനിക്കുക. ശ്രീലങ്കയെ മറികടന്നാൽ ഇംഗ്ലണ്ടിന് സെമി ഉറപ്പിക്കാം. മറിച്ചായാൽ ഓസീസ് സെമിയിൽ കടക്കും.
Comments