കോഴിക്കോട്: തലശ്ശേരിയിൽ രാജസ്ഥാൻ ബാലനെ ക്രൂരമായി അക്രമിച്ച സംഭവം മലയാളികൾക്ക് അപമാനകരമാണെന്ന് യുവമോർച്ച. പരാതി ലഭിച്ചിട്ടും പ്രതിയായ ശിഹ്ഷാദിനെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ പ്രസ്താവനയിൽ ആരോപിച്ചു.
ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് മാത്രമാണ് കേസെടുക്കാൻ പോലീസ് തയ്യാറായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പോലും എത്തിക്കാൻ പോലീസ് തയ്യാറായില്ലെന്നും പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം.
മുഖ്യമന്ത്രിയുടെ ജില്ലയിൽ പോലും ഇതാണ് സാഹചര്യം. ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. തലശ്ശേരി എംഎൽഎ, എ.എൻ ഷംസീറിന്റെ ഞാനല്ല ചവിട്ടിയതെന്ന പ്രതികരണം ധിക്കാരപരമാണ്. ബാലാവകാശ കമ്മീഷൻ കാണിക്കുന്ന മൗനം പ്രതിഷേധാർഹമാണെന്നും പ്രഫുൽ പറഞ്ഞു.
കാറിൽ ചാരി നിന്നതിനാണ് തലശേരിയിൽ ഒരു രാജസ്ഥാൻ ബാലനെ മുഹമ്മദ് ശിഹ്ഷാദ് എന്ന യുവാവ് ചവിട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments