കോഴിക്കോട് : പുല്ലാവൂർ പുഴയിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദ്ദേശം. പഞ്ചായത്ത് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്തിന്റെ നടപടി. പുഴയുടെ സ്വഭാവിക ഒഴുക്ക് കട്ടൗട്ടുകൾ തടയുമെന്നാണ് പരാതി.
കട്ടൗട്ടുകൾ സ്ഥാപിച്ചത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകും. ചില വനം വകുപ്പ് നിയമങ്ങളുടെ ലംഘനം കൂടെയാണ് നടന്നിരിക്കുന്നതെന്നും പരാതിയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫുട്‌ബോൾ ആരാധകരെ പഞ്ചായത്ത് സെക്രട്ടറി നേരിൽ കണ്ട് കട്ടൗട്ടുകൾ മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരൻ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പുഴയിൽ അർജന്റീന താരം ലയണൽ മെസ്സിയുടെയും ബ്രസീൽ താരം നെയ്മറിന്റെയും പടുകൂറ്റൻ കട്ടൗട്ടുകൾ ആരാധകർ സ്ഥാപിച്ചത്. പുഴയ്‌ക്ക് നടുവിൽ വെച്ചിരിക്കുന്ന മെസ്സിയുടെ കട്ടൗട്ടിന്റെ ചിത്രങ്ങൾ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് തങ്ങളും പിന്നോട്ടില്ലെന്ന് പറഞ്ഞുകൊണ്ട് നെയ്മർ ആരാധകർ കരയിൽ കട്ടൗട്ട് വെച്ചത്.
30 അടി നീളമുള്ള മെസ്സിയുടെ കട്ടൗട്ടിന് പകരമായി 40 അടിയുള്ള നെയ്മറിന്റെ കട്ടൗട്ടാണ് ബ്രസീൽ ആരാധകർ സ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരുന്നു.
Comments