ശ്രീനഗർ: ഇന്ന് ഒട്ടുമിക്ക മേഖലകളിലും ശക്തമായ സാന്നിധ്യമാണ് സ്ത്രീസമൂഹത്തിന്റേത്. പ്രസിഡന്റാവാൻ മുതൽ തെങ്ങിൽ കയറാൻ വരെ വനിതകളുണ്ടെന്നത് തമാശയല്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരം മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങൾ കൊണ്ട് ജമ്മുകശ്മീരിലെ വനിതകളുടെ വിജയഗാഥകൾ ചുരുക്കമായിരുന്നു. എന്നാൽ ഇന്ന് ചരിത്രം തിരുത്തി കുറിക്കുകയാണ് കശ്മീരിലെ വനിതകൾ.
തങ്ങളുടെ മേഖലയല്ല എന്ന് കരുതി മറ്റുള്ളവർ ഒഴിവാക്കിയ ഇ- ഓട്ടോ ഡ്രൈവർ വേഷം എടുത്തണിഞ്ഞ ഒരു ജമ്മുകശ്മീരി വനിതയുടെ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഒതുങ്ങിയിരിക്കാതെ പൊരുതാൻ തീരുമാനിച്ച് ജീവിതം നയിക്കുന്ന സീമാ ദേവി എന്ന സ്ത്രീയാണ് താരമാവുന്നത്. ജമ്മുക്ശമീരിലെ നഗ്രോട്ട ഗ്രാമത്തിലെ സാധാരണ വീട്ടമ്മയായിരുന്നു സീമാ ദേവിയും. കുടംബത്തിലെ സാമ്പത്തിക ഞെരുക്കവും ഭർത്താവിന്റെ കഷ്ടപ്പാടും തിരിച്ചറിഞ്ഞ സീമ തന്നെ കൊണ്ട് ആവുന്ന വിധം കുടുംബത്തെ സഹായിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു.
ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് സർക്കാർ സബ്‌സിഡി നിരക്കിൽ ഇ റിക്ഷകൾ വാങ്ങാൻ സഹായം നൽകുന്നുണ്ടെന്ന് സീമ അറിഞ്ഞത്. സർക്കാർ സഹായം ഉണ്ടെന്നറിഞ്ഞതോടെ ഇത് തന്നെ തന്റെ വഴിയെന്ന് സീമ ഉറപ്പിക്കുകയായിരുന്നു. അങ്ങനെ ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെ സീമ ഒരു ഇ ഓട്ടോറിക്ഷ വാങ്ങി ഓടിക്കാൻ തുടങ്ങി. ജമ്മുകശ്മീരിലെ ആദ്യ ഇ- ഓട്ടോ ഡ്രൈവറാണ് സീമ.
ഓട്ടോ ഓടിക്കൽ ജോലിക്കിടെ ആദ്യം പല ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നുവെങ്കിലും ഇപ്പോൾ താൻ ജോലി ആസ്വദിക്കുന്നുണ്ടെന്ന് സീമ പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ സീമ മാറുന്ന ജമ്മു കശ്മീരിന്റെ മുഖങ്ങളിലൊന്നായി മാറുകയാണ്.















