ഛണ്ഡീഗഡ്: ചണ്ഡീഗഡ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് ഷഹീദ് ഭഗത് സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളമെന്ന് പുനർനാമകരണം ചെയ്തു. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ 115-ാമത് ജന്മ വാർഷികത്തോടനുബന്ധിച്ച് വിമാനത്താവളത്തിന്റെ പേര് പുനർനാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 28-നായിരുന്നു ഭഗത് സിംഗിന്റെ 115-ാം ജന്മവാർഷികം. അന്ന് തന്നെ ഛണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് മാറ്റിയതായി മോദി പറഞ്ഞിരുന്നു. നേരത്തെ ഹരിയാന, പഞ്ചാബ് സർക്കാരുകൾ തമ്മിൽ നടത്തിയ ചർച്ചയിൽ വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനമായിരുന്നു.
സാധാരണയായി വിമാനത്താവളങ്ങൾ സ്ഥിതിചെയ്യുന്ന നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ചില സന്ദർഭങ്ങളിൽ നിയമസഭയിൽ പാസാക്കുന്ന പ്രമേയത്തെ പിന്തുണച്ച് സംസ്ഥാന സർക്കാർ പേര് നിർദ്ദേശിക്കും.തുടർന്ന് അന്തിമ അനുമതിക്കായി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്ക് അയയ്‌ക്കും. തുടർന്ന് പുനർനാമകരണം ചെയ്തായി വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കും.
Comments