അമൃത്സർ: വെടിയേറ്റ് മരിച്ച ശിവസേനാ നേതാവ് സുധീർ സൂരിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ.അമൃത്സറിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. മജിത റോഡിലെ ക്ഷേത്രത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സുധീർ സൂരി വെടിയേറ്റ് മരിച്ചത്.
സൂരിയുടെ മരണത്തിന് പിന്നാലെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നിരവധി ഹിന്ദു സംഘടനകൾ പഞ്ചാബിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഇവർ ആരോപിച്ചു.
കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പോലീസ് വ്യക്തമാക്കി. എഡിജിപി ആർഎസ് ധോക്കിന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘമെന്ന് അമൃത്സർ എസ്പി അരുൺ പാൽ സിംഗ് പറഞ്ഞു. ക്ഷേത്രപരിസരത്തിന് പുറത്ത് വിഗ്രഹങ്ങൾ തകർന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ശിവസേന നേതാക്കൾ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണ് സംഭവം. ക്ഷേത്ര അധികാരികൾ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് സമരം നടത്തിയത്. ഇതിനിടയിലായിരുന്നു ദാരുണ സംഭവം. വെടിയുതിർത്തതായി സംശയിക്കുന്ന സണ്ണി എന്ന സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്നും 32 ബോർ ലൈസൻസുള്ള ആയുധം പോലീസ് പിടിച്ചെടുത്തു.
Comments