ലുധിയാന: ശിവസേന നേതാവ് സുധീർ സൂരിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കൂടുതൽ നേതാക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ലുധിയാന പോലീസ്. പഞ്ചാബ് ശിവസേനയുടെ നേതാക്കളായ അമിത് അരോറ, യോഗേഷ് ബക്ഷി, കിസാൻ കോൺഗ്രസ് ജോയിന്റ് കോർഡിനേറ്റർ ഗുർസിമ്രാൻ സിംഗ് മന്ദ് എന്നിവർക്കാണ് ലുധിയാന പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
ഇവരോട് യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. സുധീർ സൂരിയുടെ മരണത്തിന് ശേഷം അമൃത് സറിലേക്കുളള ഇവരുടെ യാത്ര പോലീസ് വിലക്കിയിരുന്നു. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളുടെ വീടുകൾക്ക് സുരക്ഷയും ഉയർത്തിയിട്ടുണ്ട്.
സുധീർ സൂരിയുടെ കൊലപാതകിയെ അഭിനന്ദിച്ച് ഖാലിസ്ഥാനി നേതാവായ ഗോപാൽ സിംഗ് ചൗലയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ഉയർത്തിയത്. ഈ വീഡിയേരായിൽ അമിത് അരോറയുടെയും നിഷാന്ത് ശർമ്മയുടെയും ഗുർസിമ്രാൻ സിംഗ് മന്ദിന്റെയും പേരുകളും പാമർശിച്ചിരുന്നു.
തനിക്ക് നേരെ ഖാലിസ്ഥാൻ തീവ്രവാദികൾ ആദ്യമായിട്ടല്ല ഭീഷണി ഉയർത്തുന്നതെന്ന് അമിത് അരോറ പറഞ്ഞു. 2016 ലും 2020 ലും തന്നെ വധിക്കാൻ അവർ ശ്രമിച്ചിട്ടുണ്ടെന്നും അമിത് അറോറ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് സുധീർ സൂരിയെ അക്രമി വെടിവെച്ചു കൊന്നത്. കേസ് അന്വേഷിക്കാായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വയം പ്രഖ്യാപിത തീവ്രവാദിയായി മാറിയ സന്ദീപ് സണ്ണി എന്നയാളാണ് സുധീർ സൂരിയെ വെടിവെച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
Comments