കൊച്ചി: സർവകലാശാല വൈസ് ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താകാതിരിക്കാൻ മറുപടി നൽകുന്നതിന് ഗവർണർ വിസിമാർക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും.വൈകുന്നേരം അഞ്ച് മണിക്കാണ് സമയപരിധി തീരുക. ഏഴ് വിസിമാരാണ് ഇതിനകം വിശദീകരണം നൽകിയത്. കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് വിസിമാർ കൂടിയാണ് ഇനി മറുപടി നൽകേണ്ടത്.ഇവർ ഇന്ന് വിശദീകരണം നൽകുമെന്നാണ് വിവരം. മറുപടി നൽകിയ വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് മറുപടി നൽകിയ വിസിമാർ ഗവർണറെ അറിയിച്ചത്.
അതേസമയം കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസി മാരുടെ ഹർജികളിന്മേൽ ഗവർണർ ഇന്ന് ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നോട്ടീസ് ലഭിച്ച വി.സി മാർക്ക് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നാകും വാദം.ഹർജികൾ നാളെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കുന്നുണ്ട്.
കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജികൾ തള്ളണമെന്നാവശ്യപ്പെട്ടാകും, ഗവർണർ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കുക.ജഡ്ജിമാരെ നിയോഗിച്ചുള്ള അന്വേഷണത്തിനു ശേഷമെ നടപടി എടുക്കാൻ പാടുള്ളുവെന്ന വിസിമാരുടെ ഹർജികളിലെ വാദം നിലനിൽക്കില്ലെന്നും കോടതിയെ ബോധിപ്പിക്കും. നിയമനത്തിലെ അപാകത സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടതിന്റെ ആവശ്യകതയും ചാൻസിലർ എതിർ സത്യവാങ്മൂലത്തിലുടെ കോടതിയെ അറിയിക്കും.
മുൻപ് എം.ജി സർവകലാശാല വി.സിയെ സമാന രീതിയിൽ പുറത്താക്കിയ സംഭവം കഴിഞ്ഞയാഴ്ച്ച ഹർജികൾ പരിഗണിച്ച വേളയിൽ ഗവർണർ കോടതിയെ അറിയിച്ചിരുന്നു.ഇക്കാര്യവും സത്യവാങ്മൂലത്തിലുണ്ടായേക്കും.സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തന്നെയാകും വിസി മാർക്കെതിരെ തുറുപ്പുചീട്ടായി ഗവർണർ ഹൈക്കോടതിയിൽ ഉന്നയിക്കുക. വി.സി നിയമന നടപടികളിൽ തെറ്റു സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടാൽ നിയമന അതോറിറ്റി എന്ന നിലയിൽ ചാൻസലർ ഇടപെടുന്നതിൽ നിയമപ്രശ്നമുണ്ടോ എന്നതടക്കം കോടതി പരിശോധിക്കും.
Comments