ഇടുക്കി: ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ വൈകിയെന്നാരോപിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. മൂന്നാർ ന്യൂ കോളനി സ്വദേശികളായ എസ് ജോൺ പീറ്റർ(25), ജെ തോമസ്(31), ആർ ചിന്നപ്പ രാജ്(34), ആർ മണികണ്ഠൻ(33) എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.ഭക്ഷണം വൈകിയെന്നാരോപിച്ച് ഇവർ ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ശനിയാഴ്ച ഇക്കാനഗറിലെ സാഗർ എന്ന ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിലെത്തിയ മണികണ്ഠൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു. ഇത് ലഭിക്കാൻ വൈകിയതോടെ വഴക്കുണ്ടാവുകയായിരുന്നു. ഈ സമയം ഹോട്ടലിലുണ്ടായിരുന്ന വിനോദസഞ്ചാരികൾക്കാണ് ആദ്യം ഭക്ഷണം നൽകിയതെന്ന് ആരോപിച്ച് മണികണ്ഠൻ പുറത്തിറങ്ങി സുഹൃത്തുക്കളെ വിളിച്ചുവരുത്തി.
തുടർന്ന് മണികണ്ഠന്റെ സുഹൃത്തുക്കൾ ആയുധങ്ങളുമായെത്തി ഹോട്ടലിനകത്ത് കയറി ഹോട്ടലുടമ പ്രശാന്തിനെയും കുടുംബത്തിനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പ്രശാന്തിന്റെ ഭാര്യ വനില, മകൻ സാഗർ എന്നിവർക്കാണ് വെട്ടേറ്റത്.
Comments