തിരുവനന്തപുരം: നിരന്തരം ട്രോളുകളിൽ നിറയുന്ന നേതാവാണ് മുന്‍ കായിക മന്ത്രിയും നിലവിലെ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍. സ്‌പോര്‍ട്‌സ് രംഗത്തെ പ്രതികരണങ്ങളില്‍ ഇത്രയുമധികം അബദ്ധം പിണഞ്ഞ മറ്റൊരു നേതാവ് കാണില്ല. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച ഇപി ജയരാജന്റെ വാക്കുകൾ മലയാളികൾക്കിടയിൽ ഏറെ ചിരിപടർത്തിയിരുന്നു. കായിക രംഗത്തു മാത്രമല്ല, രാഷ്‌ട്രീയ രംഗത്തും ഇപിയുടെ വാക്കുകൾ ട്രോളാകാറുണ്ട്. ഇൻഡിഗോ വിമാനം ബഹിഷ്കരിച്ചതടക്കം മലയാളികൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വീണ്ടും ട്രോളുകളിൽ നിറയുകയാണ് എൽഡിഎഫ് കൺവീനർ.
ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ഒരു വാര്‍ത്ത ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് ജയരാജന്റെ നാക്കുളുക്കിയത്. ‘മെസി ഇത്തവണ കപ്പും കൊണ്ടേ പോകൂ’ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ ‘മേഴ്‌സി ഇത്തവണ കപ്പും കൊണ്ടേ പോകൂ’ എന്നാണ് ജയരാജന്‍ പറഞ്ഞത്. ‘പത്രങ്ങളില്‍ എല്ലാം ഉണ്ട്, മേഴ്‌സി തന്നെ പറഞ്ഞു, കപ്പും കൊണ്ടേ മടങ്ങൂ’ എന്നിങ്ങനെ ഫുട്‌ബോളിനെപ്പറ്റി വാചാലനായ ജയരാജന് സ്വന്തം അബന്ധം പോലും മനസ്സിലായില്ല.
ഒന്നിലേറെ തവണയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ‘ലയണല്‍ മെസി’യെ ജയരാജന്‍ ‘മേഴ്‌സി’ എന്നു പറയുന്നത്. ഇതാണ് ട്രോളുകളില്‍ നിറയുന്നത്. ജയരാജന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. ‘മുഹമ്മദലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായിക രംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്‌ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്’ എന്നായിരുന്നു കായിക മന്ത്രി ആയിരുന്നപ്പോൾ ട്രോളുകളിൽ ഇടം നേടിയ ഇ.പി.ജയരാജന്റെ വാക്കുകൾ.
Comments