കാഞ്ഞങ്ങാട്: കാസർകോട് പെരിയയിൽ അടിപ്പാത തകർന്നത് ഇരുമ്പുതൂണുകളുടെ ശേഷിക്കുറവ് കാരണമെന്ന് റിപ്പോർട്ട്. അപകടം അന്വേഷിച്ച സൂറത്കൽ എൻഐടി സംഘം ദേശീയ പാതാ അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറി. വിശദമായ പരിശോധന പൂർത്തിയാകുന്നതുവരെ നിലവിലെ രീതി തുടരരുതെന്ന് നിർദേശമുണ്ട്. കോൺക്രീറ്റ് മിശ്രിതം എല്ലാ ഭാഗത്തും ഒരേ അനുപാതത്തിൽ നിറയ്‌ക്കുന്നതിൽ വീഴ്ച പറ്റിയാലും ഭാര വ്യത്യാസം കാരണം ഇത്തരത്തിൽ തൂണുകൾ നിരങ്ങി മാറാനോ ഒടിയാനോ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതാകാം ഇവടെയും സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ക്ഷമത, സുരക്ഷ എന്നിവ പഠിച്ച് ഉറപ്പാക്കും വരെ ഇരുമ്പ് തൂണുകൾ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യാനായി തട്ടുണ്ടാക്കുന്ന രീതി ഒഴിവാക്കണമെന്നും റിപ്പോർട്ടിലുണ്ട്. സൂറത്കൽ എൻഐടിയിൽ പ്രൊഫസർമാരായ ബാബു നാരായണൻ, സുനിൽ, ശ്രീവത്സ കൊളത്തായർ, ബാലു, പവൻ എന്നിവരാണ് അപകടസ്ഥലം സന്ദർശിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് നൽകിയത്.
ഈ കഴിഞ്ഞ ഒക്ടോബർ 29 ന് പുലർച്ച 3.20 നാണ് ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി പെരിയയിൽ നിർമ്മിച്ചുകൊണ്ടിരുന്ന അടിപ്പാത തകർന്നത്.
Comments