കോഴിക്കോട് : പുല്ലാവൂർ പുഴയിലെ മെസ്സിയെയും നെയ്മറിനെയും, റൊണാൾഡോയെയും ഏറ്റെടുത്ത് ഫിഫ. ഫുട്ബോൾ ആരാധകരുടെ പ്രിയ താരങ്ങളായ മൂവർ സംഘത്തിന്റെ കട്ടൗട്ടുകളാണ് ഫിഫ തങ്ങളുടെ ട്വിറ്റർ പേജിൽ ഔദ്യോഗികമായി പങ്കുവച്ചത്. നിരവധി ആരാധകരാണ് ഫിഫയുടെ പോസ്റ്റിനടിയിൽ അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും എന്ന കുറിപ്പോടെയാണ് അധികൃതർ ചിത്രം പങ്കുവച്ചിരിക്കുന്നത്. പതിനായിരത്തിനടുത്ത് ലൈക്കുകളും രണ്ടായിരത്തിലധികം റീട്വീറ്റുകളും ചിത്രത്തിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. മലയാളികളും ഫിഫയുടെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.
പുല്ലാവൂർ പുഴയിൽ ആദ്യം സ്ഥാപിച്ചത് മെസ്സിയുടെ കട്ടൗട്ടാണ് . പിന്നാലെ ഉയർന്നു നെയ്മറിന്റെയും ഒരു പടുകൂറ്റൻ കട്ടൗട്ട്. പിന്നെ കേരളക്കരയിലെ ഫുട്ബോൾ ആരാധകർ കണ്ടത് കട്ടൗട്ടിനെ ചൊല്ലിയുള്ള വിവാദങ്ങളായിരുന്നു. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്ത് വരികയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചു.
ഇതിന് പിന്നാലെയാണ് ഫുട്ബോൾ ആരാധകർ റൊണാൾഡോയുടെ കട്ടൗട്ടും കൂടി ഉയർത്തിയത്. കൂട്ടത്തിൽ ഏറ്റവും വലിയ കട്ടൗട്ടും അദ്ദേഹത്തിന്റെതാണ്. 50 അടിയാണ് താരത്തിന്റെ കട്ടൗട്ടിന്റെ വലിപ്പം. അതേസമയം സംഭവം വിവാദമായതോടെ കട്ടൗട്ടുകൾ നീക്കം ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ തന്നെ വിശദീകരിക്കുകയായിരുന്നു. സ്ഥലം എം.എൽ.എയും പിന്തുണയുമായി എത്തി. നിരവധി പേരാണ് കൂറ്റൻ കട്ടൗട്ടുകൾ കാണാൻ പുല്ലാവൂരിലേക്ക് എത്തുന്നത്.
Comments