തിരുവനന്തപുരം : ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ ബിസിസിഐക്കും സെലക്ടർമാർക്കുമെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ തഴഞ്ഞ് ദിനേശ് കാർത്തിക്കിനും ഋഷഭ് പന്തിനും ടീമിൽ അവസരം നൽകിയതാണ് ലോകകപ്പ് കൈവിട്ട് പോകാൻ കാരണമായത്. ഇത് സെലക്ടർമാരുടെ ക്വാട്ട കളിയാണ്. സഞ്ജുവിന് പകരം ടീമിലെത്തിയ കാർത്തിക്കും പന്തും ഒറ്റ മത്സരത്തിൽ പോലും രണ്ടക്കം കടന്നില്ലെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ടി ട്വന്റി ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗർഭാഗ്യകരമാണ്. അതിൽ വേദനയുണ്ട്. ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരുമാണ്. വിക്കറ്റ് കീപ്പർ/ ബാറ്ററായി ലോകകപ്പ് ടീമിൽ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയിൽ പോലും രണ്ടക്കം കടക്കാൻ ഇരുവർക്കും ആയിട്ടില്ല. മികച്ച പവർ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമിൽ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാൻ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയത്.
മറ്റൊരു ഉദാഹരണം നോക്കുക. വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട് ആണെങ്കിലും ടീമിൽ നിലനിർത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം.
വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്‌ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് പന്ത് ഉണ്ട്, സഞ്ജു ഇല്ല താനും. ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിർത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാൻ ഉറക്കെ തന്നെ വിളിച്ചു പറയും.
Comments