ലണ്ടൻ: ബ്രെക്‌സിറ്റിന് ശേഷം യുകെയിലെ മുൻനിര റെസ്റ്റോറന്റുകളിൽ ഇരട്ടിയിലധികം തുക ഭക്ഷണത്തിന് ഈടാക്കുന്നതായി റിപ്പോർട്ട്. ഒരാൾക്ക് ഒരുനേരം ഭക്ഷണം കഴിക്കുന്നതിന് 100 പൗണ്ട് (9,000 രൂപ) മുതൽ 200 പൗണ്ട് (19,000 രൂപ) വരെയാണ് റെസ്റ്റോറന്റുകളിൽ ഈടാക്കുന്നത്. വില വർധനവ് ബ്രക്‌സിറ്റിന് ശേഷമാണെന്നാണ് റിപ്പോർട്ട്.
അഞ്ച് വർഷം മുമ്പ് വരെ ഒരാൾക്ക് പരമാവധി 100 പൗണ്ട് വരെയാണ് ഭക്ഷണത്തിന് ഈടാക്കിയിരുന്നത്. ആ കാലഘട്ടത്തിൽ നിന്ന് വളരെ വേഗം തന്നെ ഒരാൾക്ക് 200 പൗണ്ട് എന്ന നിരക്കിലേക്ക് എത്തി. യുകെയിലെ വളരെ മികച്ച റെസ്‌റ്റോറന്റുകളിലെ സ്ഥിതിവിശേഷമാണിതെന്നും ഈ വിലവർധനവ് ലണ്ടനിലിപ്പോൾ സാധാരണമായി മാറുകയാണെന്നും ഹാർഡനിലെ ലണ്ടൻ റെസ്റ്റോറന്റുകളുടെ മേധാവി പീറ്റർ ഹാർഡൻ പറയുന്നു.
ഹാർഡനിലെ ലണ്ടൻ റെസ്റ്റോറന്റിൽ ആദ്യമായി ഉയർത്തിയ നിരക്ക് ഒരാൾക്ക് 130 പൗണ്ട് എന്നതായിരുന്നു. പിന്നീട് ഇത് 200 പൗണ്ടായി ഉയർന്നു. ലണ്ടനിലെ 15 മുൻനിര റെസ്റ്റോറന്റുകൾ ഇത്തരത്തിലാണ് ഇപ്പോൾ തുക ഈടാക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും ചെലവേറിയ റെസ്റ്റോറന്റിൽ 32 കോഴ്സ് ടേസ്റ്റർ മെനുവിന് ഒരാൾക്ക് 410 പൗണ്ട് വരെയും ഈടാക്കുന്നുണ്ട്.
ലണ്ടനിലെ ഒരു റെസ്റ്റോറന്റ് മാത്രമാണ് 150 പൗണ്ടിൽ കൂടുതൽ ഈടാക്കിയിരുന്നത്. ബ്രക്‌സിറ്റിന് ശേഷം 37 പുതിയ റെസ്‌റ്റോറന്റുകളിൽ കൂടി 150 പൗണ്ടിൽ കൂടുതൽ ഈടാക്കാൻ ആരംഭിച്ചു. 154 റെസ്റ്റോറന്റുകളിൽ 100 പൗണ്ടിൽ അധികവും ഈടാക്കുന്നുണ്ടെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments