ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ആറ് പ്രതികളെയും വിട്ടയച്ച സുപ്രീം കോടതി ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിധി ജനാധിപത്യത്തിന്റെ ശബ്ദമാണെന്ന് സ്റ്റാലിൻ പ്രതികരിച്ചു.
പ്രതികൾക്ക് മോചനം ലഭിച്ച സുപ്രീം കോടതി വിധി ചിലർക്കേറ്റ പ്രഹരമാണ്. ജനാധിപത്യത്തിന് വില നൽകാത്തവർക്ക് വിധി തിരിച്ചടിയായെന്നും സ്റ്റാലിൻ പറഞ്ഞു. ജനാധിപത്യ സർക്കാരിന്റെ തീരുമാനം അംഗീകരിക്കാൻ തമിഴ്‌നാട് ഗവർണർ തയ്യാറാകണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ശിക്ഷയിളവിന് തമിഴ്‌നാട് സർക്കാർ നൽകിയ ശുപാർശയെ ഗവർണർ ആർ.എൻ രവി വിമർശിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആറ് പേരുടെ മോചനത്തിനുള്ള വിധി ചരിത്രപരമാണ്. ഡിഎംകെ ഏറ്റെടുത്ത ശക്തമായ പ്രചാരണത്തിന്റെ ഫലമാണിത്. മനുഷ്യത്വത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്നവരുടെ വിജയമാണിതെന്നും സ്റ്റാലിൻ പ്രതികരിച്ചു. സർക്കാർ തീരുമാനത്തിൽ നിന്ന് ഗവർണർമാർ പിന്മാറരുതെന്നതിന്റെ തെളിവ് കൂടിയാണ് ആറ് പേരുടെ മോചനം അനുവദിച്ച സുപ്രീം കോടതി വിധിയെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
അതേസമയം കോടതി വിധിയെ പിന്തുണയ്‌ക്കുന്നവർ വോട്ടിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഇരകളുടെ കുടുംബം പ്രതികരിച്ചത്. നളിനി ഉൾപ്പെടെ ആറ് പേരെ വിട്ടയച്ച വിധി രാഷ്‌ട്രീയ പ്രേരിതമാണെന്നും ദുരന്ത വിധിയാണെന്നും സ്‌ഫോടനത്തിൽ രാജീവ് ഗാന്ധിയോടൊപ്പം കൊല്ലപ്പെട്ടയാളുടെ മകൻ അബ്ബാസ് പ്രതികരിച്ചു.
പേരറിവാളനെ മോചിപ്പിക്കാനുള്ള ഉത്തരവ് എല്ലാ പ്രതികൾക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെയും വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ജയിലിൽ പ്രതികളുടെ പെരുമാറ്റം തൃപ്തികരമാണെന്നുൾപ്പെടെ നിരവധി കാര്യങ്ങൾ കോടതി നിരീക്ഷിച്ചിരുന്നു.















