തിരുവനന്തപുരം: ഗവർണറെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി കേസെടുത്ത് അറസ്റ്റുചെയ്യണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. കേരളത്തിലെ ഗവർണർക്ക് സി. പി. രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും .അദ്ദേഹം അത് മനസിലാക്കിയാൽ നന്നാകുമെന്നും മന്ത്രി ആവർത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നു. സിപിയെ കൊലപ്പെടുത്താൻ ശ്രമിച്ചവർക്ക് തങ്ങൾ സ്മാരകം പണിതിട്ടുണ്ടെന്നും കൊലപാതകികൾക്ക് ആദരവു നൽകുമെന്നും പറഞ്ഞു.ഇത് ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ്മോഡൽ പ്രസംഗത്തെക്കാൾ ഗുരുതരമാണെന്ന് പികെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.
ഭരണഘടനാ പദവിയിലിരിക്കുന്നവരെ വധിക്കുമെന്ന് പറയുന്നത് തീവ്രവാദ സംഘടനകളാണ്. അതേ ശൈലിയാണ് മന്ത്രിയും സ്വീകരിച്ചത്. മുഖ്യമന്ത്രിയും ഗവർണറെ ഭീഷണിപ്പെടുത്തുകയാണെന്നും കവലച്ചട്ടമ്പികളെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രാഞ്ച് ലോക്കൽ കമ്മിറ്റികളുടെ നിലവാരത്തിലേക്ക് താഴുന്നു. സംസ്ഥാന സർക്കാരിന്റെ നിയമവിരുദ്ധ നടപടികൾക്കെതിരെ ജനാധിപത്യരീതിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. സർക്കാരിന്റെ നിലപാടാണോ മന്ത്രി ശിവൻകുട്ടി പറഞ്ഞതെന്ന് മുഖ്യമന്ത്രിയും പാർട്ടിനിലപാട് സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താൻ വാദം അംഗീകരിച്ചയാളെന്ന് സർ സിപിയെ അധിക്ഷേപിക്കുകയാണ് ശിവൻകുട്ടി. മന്ത്രിക്ക് ചരിത്രം അറിയാത്തത് കൊണ്ടാണ്.കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ഔദ്യോഗിക ജിഹ്വയായ പീപ്പിൾസ് ഡെയ്ലിയിൽ അന്നത്തെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.സി.ജോഷി ഇത് സംബന്ധിച്ച് തന്റെ പേരുവച്ചെഴുതിയ വിശദമായ ലേഖനം മന്ത്രി വായിക്കണമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. സർക്കാരിന്റെ ജനാധിപത്യ നിഷേധത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ 18, 19 തീയതികളിൽ ജില്ലാകേന്ദ്രങ്ങളിൽ ബിജെപി പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments