തിരുവനന്തപുരം: കത്ത് വിവാദത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത് ഫോണിലൂടെ. നേരിട്ട് മൊഴി രേഖപ്പെടുത്തിയെന്നായിരുന്നു ആനാവൂർ നാഗപ്പൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ആനാവൂരിന്റെ നേരിട്ടുള്ള മൊഴിക്ക് സമയം ലഭിക്കാതിരുന്ന ക്രൈംബ്രാഞ്ച്, ഫോണിൽ മൊഴിയെടുത്താൽ മതി എന്ന ആനാവൂരിന്റെ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. ആര്യയുടെ കത്ത് കണ്ടിട്ടില്ലെന്നും കത്തിനെ കുറിച്ച് അറിയില്ലെന്നുമാണ് ആനാവൂർ മൊഴി നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ചും ആനാവൂരും തമ്മിലുള്ള ഫോൺ സംഭാഷണം മൊഴിയായി കണക്കാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം.
സാധാരണ ഗതിയിൽ ആരോപണ വിധേയനായ വ്യക്തിയുടെ മൊഴി നേരിട്ടെടുക്കുന്നതാണ് രീതി. മൊഴി നൽകുന്നയാളുചെ ശരീരഭാഷ, സ്വതന്ത്രനായാണോ സംസാരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കുന്നതിന് വേണ്ടിയാണിത്. പ്രതിയോ സാക്ഷിയോ രാജ്യത്തിന് പുറത്താണെങ്കിൽ മാത്രം വീഡിയോ ക്യാമറയിൽ മൊഴി രേഖപ്പെടുത്തുന്ന പതിവുണ്ട്. കാര്യങ്ങൾ ഇങ്ങനെ ആണെന്നിരിക്കെ ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ഉരുണ്ടുകളിച്ചത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
അതേസമയം ആര്യാ രാജേന്ദ്രൻ, ആനാവൂർ നാഗപ്പൻ, കോർപ്പറേഷനിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ എന്നിവരുടെ മൊഴി വിജിലൻസ് ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. കത്ത് തയ്യാറാക്കിയിട്ടില്ലെന്നും, നിയമന പ്രക്രിയ സുതാര്യമാണെന്നുമാണ് മേയറുടെ വാദം. ജില്ലാ സെക്രട്ടറിക്ക് വേണ്ടി കത്ത് തയ്യാറാക്കിയെന്ന് സ്ഥിരീകരിച്ച ഡി.ആർ.അനിൽ, ഇത് സെക്രട്ടറിക്ക് കൈമാറിയില്ലെന്നും പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.
Comments