ചെന്നൈ: ഉത്തരേന്ത്യയിലെ ജനങ്ങൾ തങ്ങളെ തീവ്രവാദിയായോ കൊലയാളിയായോ അല്ല ഇരകളായാണ് കാണേണ്ടതെന്ന് രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി വെറുതെവിട്ട പ്രതി രവിചന്ദ്രൻ. ജയിൽമോചിതനായ ശേഷമാണ് രവിചന്ദ്രന്റെ പ്രതികരണം. ശക്തിയും സമയവുമാണ് ആരാണ് തീവ്രവാദിയെന്നും സ്വാതന്ത്ര്യസമര സേനാനിയെന്നും നിശ്ചയിക്കുന്നത്. ഭീകരവാദികളായി മുദ്രകുത്തിയാലും കാലം നമ്മളെ നിരപരാധികളായി വിധിക്കുമെന്നും രവിചന്ദ്രൻ കൂട്ടിച്ചേർത്തു.
രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവും രവിചന്ദ്രൻ നിഷേധിച്ചു. ഞങ്ങൾ തമിഴിന്റെ അഭിമാനം കൊണ്ടാണ് തമിഴ് പ്രസ്ഥാനത്തിന് വേണ്ടി ചില കാര്യങ്ങൾ ചെയ്തത്, എന്നാൽ മുൻ പ്രധാനമന്ത്രിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ല. ജീവപര്യന്തമോ വധശിക്ഷയോ അനുഭവിക്കാൻ വേണ്ടിയുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രവിചന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി വധക്കേസിലെ രവിചന്ദ്രനടക്കമുള്ള ആറ് പ്രതികളും 31 വർഷത്തെ ജയിൽവാസത്തിന് ശേഷം ജയിൽമോചിതരായത്.രവിചന്ദ്രനെ തൂത്തുക്കുടിയിലെ ബന്ധുക്കളെത്തിയാണ് കൂട്ടിക്കൊണ്ടുപോയത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം പ്രയോഗിച്ച് 30 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച പേരറിവാളനെ മോചിപ്പിക്കാൻ ഈ വർഷം മെയ് 18 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും ഹർജി നൽകി. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുൻ ഉത്തരവ് മറ്റെല്ലാ കുറ്റവാളികൾക്കും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ ജയിൽമോചിതരാക്കാൻ ഉത്തരവിടുകയായിരുന്നു.
1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ധനു എന്ന വനിതാ ചാവേറിന്റെ ആക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്















