കൊച്ചി: ലോകകപ്പ് ആവേശം പടിവാതിൽക്കലെത്തി നിൽക്കെ കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കി കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാട്ട്. ഐ എസ് എല്ലിലെ കരുത്തരായ പ്രതിയോഗികളായ എഫ് സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. മഴയെയും ഇടിമിന്നലിനെയും അവഗണിച്ച് കളി കാണാനെത്തിയ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്നതായി ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ തകർപ്പൻ ജയം.
അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ദിയാമന്റക്കോസ്, ഇവാൻ കല്യൂഷ്നി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറർമാർ. സദാവൂയിയാണ് ഗോവയുടെ ആശ്വാസ ഗോൾ നേടിയത്.
42ആം മിനിറ്റിൽ കെ പി രാഹുൽ തൊടുത്ത ക്രോസ് സഹൽ അബ്ദുൾ സമദിലൂടെ ലൂണയുടെ കാലിലേക്ക് എത്തി. സ്വതസിദ്ധമായ ശൈലിയിൽ ലൂണ പന്ത് വലയിലേക്ക് കുത്തിയിട്ടതോടെ മഞ്ഞക്കടൽ ആർത്തിരമ്പി.
45ആം മിനിറ്റിൽ ഗോവൻ ഗോൾമുഖത്ത് മിന്നലാക്രമണം നടത്തിയ ദിമിത്രിയോസ് ദിയാമന്റക്കോസിനെ ഗോവയുടെ അൻവർ അലി ഫൗൾ ചെയ്തു. കിക്കെടുത്ത ദിയാമന്റക്കോസ് ഗോൾ വല കുലുക്കിയതോടെ കൊച്ചിയിൽ ആവേശം കൊടുമുടി കയറി.
രണ്ടാം പകുതി തുടങ്ങി ഒട്ടും വൈകാതെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി. ഗോവൻ താരത്തിൽ നിന്നും വന്ന പന്ത് ദിമി കൃത്യമായി കല്യൂഷ്നിയിലേക്ക് എത്തിച്ചു. എണ്ണം പറഞ്ഞ ഇടങ്കാലൻ ലോംഗ് റേഞ്ചറിലൂടെ കല്യൂഷ്നി ഗോവൻ പെരുമയെ കൊമ്പു കുത്തിച്ചു.
67ആം മിനിറ്റിലാണ് നോഹ സദാവൂയി ഗോവയുടെ ആശ്വാസ ഗോൾ നേടിയത്.
Comments