കോട്ടയം: ശബരിമല ഭക്തർക്കായി ദക്ഷിണ റെയിൽവേ ഒരുക്കുന്ന തീർത്ഥാടന കേന്ദ്രം കേന്ദ്രമന്ത്രി വി. മുരളീധരൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. 2.54 കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്ന് നിലകളുള്ള തീർത്ഥാടന കേന്ദ്രത്തിന്റെ ഓരോ നിലയിലും 300 പേർക്ക് വിശ്രമിക്കാനാകും.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് തീർത്ഥാടനകേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കുക. ഈ മണ്ഡലകാലത്തു ശബരിമല ഭക്തർക്ക് തീർഥാടന കേന്ദ്രം പ്രയോജനപ്പെടുത്താം.
തോമസ് ചാഴിക്കാടൻ എംപി, ജോസ് കെ മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ മുകുന്ദ്, തിരുവനന്തപുരം സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ജെറിൻ ആനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
മണ്ഡലകാലം തുടങ്ങാൻ മൂന്ന് ദിവസം ബാക്കി നിൽക്കെ ഭക്തർക്കായുളള സൗകര്യങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് അധികൃതർ. പമ്പ കെഎസ്ആർടിസി ഡിപ്പോ ഉൾപ്പെടെ തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും.
Comments