കൊച്ചി ; തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പോലീസ് കസ്റ്റഡിയിലുളള സിഐ സുനു ഉൾപ്പെടെയുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരെ കോടതിയിൽ ഹാജരാക്കും. കേസിൽ ആകെ ഏഴ് പ്രതികളാണ് ഉള്ളത്. ഇതിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ട്. ബാക്കി രണ്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
തൃക്കാക്കര സ്വദേശിയായ 22 കാരിയെ വീട്ടിലും കടവന്ത്രയിലും എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് കേസ്. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുത്ത് കൂടിയായിരുന്നു ക്രൂരത. പരാതിക്കാരിയുടെ ഭർത്താവ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിലാണ്. പട്ടാളത്തിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് പണം തട്ടിയെന്നാണ് കേസ്. ഈ അവസ്ഥ മുതലെടുത്തു സഹായവാഗ്ദാനം നൽകി പരാതിക്കാരിയെ സമീപിച്ച പ്രതികൾ ഇവരുടെ വീട്ടിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. തുടർന്ന് ഭീഷണിപ്പെടുത്തി കടവന്ത്രയിൽ എത്തിച്ചും പീഡിപ്പിച്ചു.
പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതിയും സിഐ സുനു മൂന്നാം പ്രതിയുമാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. അഞ്ച് പ്രതികളെയും ചോദ്യം ചെയ്തുവരികയാണ്. മറ്റ് രണ്ട് പേരെ പിടികൂടാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
എന്നാൽ സിഐ സുനു ഇതാദ്യമായല്ല ബലാത്സംഗക്കേസിൽ പിടിയിലാകുന്നത്. 2021 ഫെബ്രുവരിയിൽ മുളവുകാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരിക്കെ ആണ് ബിടെക് ബിരുദധാരിയായ യുവതിയ്‌ക്ക് വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിച്ചത്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി.
Comments