തിരുവനന്തപുരം : കോർപ്പറേഷനിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് സഖാക്കളെ തിരുകിക്കയറ്റാൻ മേയറുടെ ലെറ്റർപാഡിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച വിവാദ കത്തിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് നഗരസഭാ പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ ഡിആർ അനിൽ. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നാണ് അനിൽ പറയുന്നത്. ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ചിനും വിജിലൻസിനും അനിൽ മൊഴി നൽകി.
മേയറുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ, കത്ത് താൻ തയ്യാറാക്കിയതാണെന്ന് അനിൽ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ മേയറും വിഷയത്തിൽ നിന്ന് കയ്യൊഴിഞ്ഞു. എന്നാൽ അന്ന് അനിലിന്റെ മൊഴിയെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെയാണ് ഇയാളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം തയ്യാറായത്. കത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അനിൽ ഷെയർ ചെയ്തതോടെയാണ് വൻ നിയമന തട്ടിപ്പ് പുറത്തറിയുന്നത്. എന്നാൽ മേയറുടെ കത്ത് താൻ കണ്ടിട്ട് പോലുമില്ലെന്നാണ് അനിൽ ഇപ്പോൾ പറയുന്നത്.
അതേസമയം എസ്എടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാനുള്ള കത്ത് താൻ തയ്യാറാക്കിയതാണെന്ന് അനിൽ സമ്മതിച്ചു. എന്നാലിത് എങ്ങനെയാണ് പുറത്ത് പോയതെന്ന് അറിയില്ലെന്നും അനിൽ കൂട്ടിച്ചേർത്തു. ആശുപത്രിയിലെ നിയമനത്തിനായി തയ്യാറാക്കിയ കത്ത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നുവെന്നാണ് അനിലിന്റെ ന്യായീകരണം.
Comments