കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവിടാനാകില്ലെന്ന് കണ്ണൂർ സർവകലാശാല. വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അഭിമുഖ വീഡിയോ പുറത്തുവിടാൻ തടസ്സമില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന വിശദീകരണം. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ വിവരം നൽകാനാകില്ലെന്ന നിലപാട് വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് നിയമരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒത്തുകളി പുറത്താകുമോ എന്ന ഭയത്തിൽ സർവകലാശാല ഒഴിഞ്ഞുമാറുകയാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജുവും വിമർശിച്ചു. നിലവിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്.
റിസർച്ച് സ്‌കോർ 651 ഉള്ള രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയെ തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്‌കോറായ 156 മാത്രമുളള പ്രിയ വർഗ്ഗീസിനായിരുന്നു കണ്ണൂർ സർവ്വകലാശാല ഒന്നാം റാങ്ക് നൽകിയത്. മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിലാണ് ഇത്തരത്തിൽ മാർക്ക് നൽകിയത്. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രിയ വർഗീസിനെ നിയമിച്ചതെന്ന ആക്ഷേപം നിലനിൽക്കേയാണ് അഭിമുഖത്തിലും സർവകലാശാല ഒന്നാം റാങ്ക് നൽകിയത്.
സംഭവം വിവാദമായതോടെ നിയമനത്തെ ന്യായീകരിച്ച് പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു.റിസർച്ച് സ്‌കോറല്ല മാനദണ്ഡമെന്നും ഇന്റർവ്യൂവിൽ തന്റെ പ്രകടനം മികച്ചതായിരുന്നുവെന്നുമായിരുന്നു പ്രിയയുടെ അവകാശവാദം. അത് തെളിയിക്കാൻ വിവരാവകാശപ്രകാരം ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ കിട്ടുമെന്നും അത് സംപ്രേഷണം ചെയ്യാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു മാദ്ധ്യമങ്ങളോടുള്ള പ്രിയയുടെ വെല്ലുവിളി.തുടർന്ന് അഭിമുഖത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുന്നതിൽ സർവകലാശാലയ്‌ക്ക് തടസ്സമില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് കോടതി പരിഗണനയിലുള്ളതിനാൽ പുറത്തുവിടാനാകില്ലെന്ന വിശദീകരണവുമായി കണ്ണൂർ സർവകലാശാല രംഗത്തെത്തിയത്.
Comments