ന്യൂഡൽഹി : സിറ്റിംഗ് എംപിമാരും മുൻ എംപിമാരുമുൾപ്പെടെ 51 നേതാക്കൾ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 51 പേരിൽ എത്രപേരാണ് സിറ്റിംഗ് എംപിമാർ എത്രപേരാണ് മുൻ എംപിമാർ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന ഹർജിയിൽ അമിക്കസ് ക്യൂറിയായി നിയമിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. മുൻ, സിറ്റിംഗ് അംഗങ്ങൾ ഉൾപ്പെടെ എംപിമാർക്കും എംഎൽഎമാർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നൽകിയ 121 കേസുകൾ കെട്ടിക്കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ 71 നിയമസഭാംഗങ്ങളും (എംഎൽഎ) ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളും (എംഎൽസി) പ്രതികളാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സുപ്രീംകോടതിയുടെ നിർദ്ദേശങ്ങളും നിരീക്ഷണവും ഉണ്ടായിരുന്നിട്ടും എംപിമാർക്കും എംഎൽഎമാർക്കുമെതിരെ ധാരാളം ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എംപിമാർക്കും എംഎൽഎമാർക്കും എതിരെ അഞ്ച് വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകളുടെ വിശദാംശങ്ങളും അവ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടികളും ആരംഭിക്കാൻ എല്ലാ ഹൈക്കോടതികളോടും സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Comments