ന്യൂഡൽഹി: കാമുകൻ അഫ്താബ് കൊലപ്പെടുത്തി വെട്ടി നുറുക്കിയ ശ്രദ്ധ വാൽക്കറുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഡൽഹി മെഹ്രൗളിയിലെ വന മേഖലയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു.
ശ്രദ്ധയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച അഫ്താബ് അടുത്തിടെയാണ് ഇവ വനമേഖലയിൽ ഉപേക്ഷിച്ചത്. ഇന്നലെ അഫ്താബുമായി പോലീസ് ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്.
12 ഓളം ഭാഗങ്ങളാണ് കണ്ടെടുത്തത്. മൃതദേഹാവശിഷ്ടങ്ങൾ ശരീരത്തിന്റെ ഏത് ഭാഗങ്ങളാണെന്ന് വ്യക്തമല്ല. അവശിഷ്ടങ്ങൾ അഴുകിയ നിലയിലായിരുന്നു. ഇത് ശ്രദ്ധയുടേത് ആണെന്ന് തിരിച്ചറിയുന്നതിന് വേണ്ടി ഡിഎൻഎ പരിശോധന നടത്തും. ഇതിനായി രക്ഷിതാക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. മൂന്ന് മണിക്കൂറോളമാണ് അന്വേഷണ സംഘം അഫ്താബുമൊത്ത് ഇവിടെ തെളിവെടുത്തത്.
35 കഷ്ണങ്ങളാക്കിയായിരുന്നു പ്രതി പെൺകുട്ടിയെ മുറിച്ചത്. കറിക്കത്തി ഉപയോഗിച്ചായിരുന്നു കൊലപ്പെടുത്തിയ ശേഷം ശ്രദ്ധയുടെ ശരീരം മുറിച്ചത് എന്നാണ് സൂചന. ഈ കത്തി കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Comments