ചെന്നൈ: കായികതാരം ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരണപ്പെട്ട സംഭവത്തിൽ സ്റ്റാലിൻ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. സാധാരണക്കാരന്റെ ആശ്രയമായ ആശുപത്രി മുഖ്യമന്ത്രി സ്റ്റാലിന്റെ സ്വന്തം മണ്ഡലത്തിലാണെന്നത് ഗൗരവമായ വിഷയമാണ്. ആരോഗ്യരംഗത്തെ തകർച്ചയ്‌ക്ക് മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്നും അണ്ണാമലൈ പറഞ്ഞു.
രോഗിയുടെ ശാരീരിക അവസ്ഥയ്‌ക്ക് പുല്ലുവില കൽപ്പിക്കുന്ന അലംഭാവം കൊലപാത കത്തിന് തുല്യമാണെന്ന് അണ്ണാമലൈ ആരോപിച്ചു. ഫുട്‌ബോൾ താരമായ പെൺകുട്ടിയാണ് ഡോക്ടർമാരുടെ അനാസ്ഥമൂലം ചികിത്സയ്‌ക്കിടെ മരണപ്പെട്ടത്. 17 വയസ്സുകാരിയായ പ്രിയ.ആർ എന്ന വനിതാ ഫുട്‌ബോൾ താരമാണ് സർക്കാർ ആശുപത്രിയിൽ ശസ്ത്രകിയയ്‌ക്ക് ശേഷം മരണപ്പെട്ടത്.
കാൽമുട്ടിലെ ശസ്ത്രക്രിയ എങ്ങിനെ മരണത്തിൽ കലാശിച്ചു എന്നത് തികച്ചും ദുരൂഹമായി തുടരുകയാണ്. ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് സ്ഥിതി മോശമായതിനെ തുടർന്ന് രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരളും വൃക്കയും തകരാറിലാവുകയും പിന്നീട് ഹൃദയാഘാതംമൂലം മരണം സംഭവിച്ചുമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
‘ഭാവി വാഗ്ദാനമായിരുന്ന ഒരു കായികതാരത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനി പ്പിക്കുന്നതുമാണ്. ഡോക്ടർമാരെ സസ്‌പെന്റ് ചെയ്തു എന്നും കേൾക്കുന്നു. എന്നാൽ എന്താണ് യാഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പുറത്തുവരണം. സർക്കാർ കുടുംബത്തിന് കുറഞ്ഞത് രണ്ട് കോടി രൂപ ധനസഹായം അനുവദിക്കണം’ അണ്ണാമലൈ പറഞ്ഞു.
ഒരു ശസ്ത്രക്രിയ നടത്താൻ ഈ ആശുപത്രിയിൽ സൗകര്യമുണ്ടായിരുന്നോ. എന്താണ് സംഭവിച്ചത്. ആവശ്യത്തിന് മരുന്നുകൾ ലഭ്യമായിരുന്നോ. ഈ സംഭവം തമിഴ്‌നാട്ടിലെ എല്ലാ ആശുപത്രികൾക്കും ജനങ്ങൾക്കും ഒരു പാഠമാണ്. ആശുപത്രികളെക്കുറിച്ചുള്ള ജാഗ്രത വർദ്ധിപ്പിക്കാൻ ഇത് ഒരു അവസരമാക്കിമാറ്റണമെന്നും അണ്ണാമലൈ ആഹ്വാനം ചെയ്തു.
Comments