പാലക്കാട്: മൈലംപുള്ളിയിൽ കുഴിമന്തിയ്‌ക്കൊപ്പം കഴിച്ച മയോണൈസിൽ നിന്നും ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ 30 പേർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
മൈലംപള്ളിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ചയായിരുന്നു കുഴിമന്തിയും മയോണൈസും കഴിച്ചത്. ഇതിന് പിന്നാലെ കഴിച്ച മുഴുവൻ പേർക്കും കടുത്ത പനി അനുഭവപ്പെട്ടു. ശേഷം വയറിളക്കവും, ഛർദ്ദിയും ആരംഭിച്ചതോടെ എല്ലാവരും ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.
ഹോട്ടലിൽ നിന്നും മന്തി റൈസ് മാത്രം കഴിച്ചവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായില്ല. ഇതോടെയാണ് ഭക്ഷ്യവിഷബാധയേറ്റത് മയോണൈസിൽ നിന്നാണെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി. ഇവിടെ നിന്നും പിടിച്ചെടുത്ത ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതുവരെ ഹോട്ടൽ അടച്ചിടാനാണ് നിർദ്ദേശം.
മൈലംപള്ളി, മുണ്ടൂർ, പാലക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് ആളുകൾ ചികിത്സയിലുള്ളത്. കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടോയെന്നകാര്യം പരിശോധിച്ചുവരികയാണ്.
Comments