അഹമ്മദാബാദ്: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ഗുജറാത്തിലെ വനിതാ നേതാവ്. സീറ്റ് നൽകണമെങ്കിൽ പണം നൽകണമെന്ന് നേതൃത്വം അറിയിച്ചതായി ആരോപിച്ച് ദേഹ്ഗാം മുൻ എം എൽ എ ആയിരുന്ന വനിതാ നേതാവ് കാമിനി ബാ ആണ് രംഗത്തെത്തിയത്. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് വനിതാ നേതാവിന്റെ ആരോപണം.
സീറ്റ് നൽകണമെങ്കിൽ ഒരു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ജഗദീശ് താക്കൂറിന്റെ ഏജന്റ് ബന്ധപ്പെട്ടുവെന്നാണ് കാമിനി ബായുടെ ആരോപണം. പണം നൽകാൻ തയ്യാറല്ലെന്ന് പറഞ്ഞതോടെ സീറ്റ് നിഷേധിച്ചുവെന്നും അവർ പറഞ്ഞു.
കാമിനി ബായുടെ വെളിപ്പെടുത്തലിനെ തുടർന്ന് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. നിലവിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന സ്ഥാനാർത്ഥി ഇറക്കുമതി സ്ഥാനാർത്ഥിയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി.
ഡിസംബർ 1നും 5നുമാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 89 സീറ്റുകളിലേക്ക് ഒന്നാം ഘട്ടത്തിലും 93 സീറ്റുകളിലേക്ക് രണ്ടാം ഘട്ടത്തിലുമാകും തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 8നാണ് വോട്ടെണ്ണൽ.
Comments