ന്യൂഡൽഹി:വീണ്ടുമൊരു ചരിത്രദൗത്യത്തിന് തയ്യാറെടുക്കുകയാണ് ശ്രീഹരിക്കോട്ട. സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന്റെ സൗണ്ടിംഗ് റോക്കറ്റിന്റെ വിക്ഷേപണമാണ് ഇന്ന് . ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസിന്റെ വിക്ഷേപണത്തിന് സാക്ഷിയാവാൻ കാത്തിരിക്കുകയാണ് ഭാരതീയർ. രാവിലെ 11;30 നാണ് ലോഞ്ചിംഗ്. വെറും അഞ്ച് മിനുട്ട് നീണ്ടു നിൽക്കുന്നതാണ് ദൗത്യം
ഉപരിതലത്തിൽ നിന്ന് 81.5 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം റോക്കറ്റ് കടലിൽ പതിക്കും. ബഹിരാകാശത്തേയ്‌ക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌കൈറൂട്ട് മാറും.
രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണം എന്നതിലുപരി, ‘പ്രാരംഭ്’ എന്ന് പേരിട്ടിരിക്കുന്ന സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ആദ്യ ദൗത്യം കൂടി ആണിത്. കമ്പനിയും അതിന്റെ പ്രവർത്തനങ്ങളും സ്വകാര്യ ബഹിരാകാശ മേഖലയിലെ പുതിയ യുഗത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാലാണ് ആരംഭം എന്നർത്ഥം വരുന്ന ‘പ്രാരംഭ്’ എന്ന പേര് ഈ ദൗത്യത്തിന് നൽകിയിരിക്കുന്നത്.
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ.വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്‌കൈറൂട്ട് എയ്റോസ്പേസ് നിർമിക്കുന്ന വിക്ഷേപണ വാഹനങ്ങൾക്ക് വിക്രം എന്ന് പേരിട്ടിരിക്കുന്നത്.
ഒരു സ്‌മോൾ ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് വിക്രം. ഇതിന് മൂന്ന് പേലോഡുകൾ വഹിക്കാനാകും. സ്പേസ് കിഡ്സ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ്, സിംഗപ്പൂർ, ഇന്തോനേഷ്യ, എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വികസിപ്പിച്ച 2.5 കിലോഗ്രാം ഭാരം വരുന്ന ഫൺ-സാറ്റ് ഉൾപ്പെടെ മൂന്നു ഉപഗ്രഹങ്ങളാണ് വിക്രം എസ് വഴി വിക്ഷേപിക്കുക.മൂന്ന് റോക്കറ്റുകളാണ് സ്‌കൈറൂട്ട് വികസിപ്പിച്ചിരിക്കുന്നത് വിക്രം-I-ന് 480 കിലോഗ്രാം പേലോഡും, വിക്രം-II-ന് 595 കിലോഗ്രാം പേലോഡും, വിക്രം-III-ന് 815 കിലോഗ്രാം പേലോഡും വഹിക്കാനാകും.
Comments