കണ്ണൂർ: പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി കണ്ടെത്തലിനെതിരെ അപ്പീൽ പോകില്ലെന്നുറപ്പിച്ച് കണ്ണൂർ സർവകലാശാല. അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേരാനും സർവകലാശാല തീരുമാനിച്ചു.
റാങ്ക് പട്ടിക റദ്ദാക്കി പുനഃക്രമീകരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ഒറ്റയടിക്ക് റാങ്ക് പട്ടിക പരിഷ്‌കരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കണ്ണൂർ സർവകലാശാല. റാങ്ക് പാട്ടികയിലുള്ളവരുടെ യോഗ്യതകൾ സസൂക്ഷ്മം പരിശോധിക്കും. അദ്ധ്യാപന പരിചയവും ഗവേഷണ പ്രബന്ധങ്ങളും സമയമെടുത്ത് വിശകലനം ചെയ്യാനും സർവകലാശാല തീരുമാനിച്ചു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനാണ് അടിയന്തിര സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർത്തത്.
കൂടാതെ ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ സർവകലാശാല നിയമോപദേശം തേടും. തുടർ നടപടികൾ വിശദീകരിക്കാൻ ഇന്ന് രാവിലെ 10 മണിക്ക് വി.സി ഗോപിനാഥ് രവീന്ദ്രൻ മാദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാലയിൽ ഇന്ന് ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായിരുന്ന പ്രിയാ വർഗീസിന്റെ നിയമനം റദ്ദായി. കോടതി വിധിയെ മാനിക്കുന്നുവെന്നും നിയമോപദേശം തേടിയ ശേഷം അടുത്ത നടപടികൾ ഉണ്ടാകുമെന്നുമാണ് ഇക്കാര്യത്തിൽ പ്രിയാ വർഗീസ് പ്രതികരിച്ചത്.
Comments