ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകൾക്ക് സർക്കാർ സഹായം ആവശ്യമില്ലെന്ന് ജാമിയത് ഉൽമ ഇ ഹിന്ദ്. മദ്രസകൾക്ക് ഒരു വിഭാഗം ഫണ്ട് നൽകുന്നുണ്ടെന്ന് ജാമിയത് ഉൽമ ഇ ഹിന്ദ് അദ്ധ്യക്ഷൻ അർഷാദ് മഅദനി പറഞ്ഞു. അടുത്തിടെ സർക്കാർ പൂർത്തിയാക്കിയ മദ്രസ സർവ്വേയെ എതിർത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അർഷാദ് മഅദനി.
ആശയപരമായ കാരണങ്ങളാൽ മദ്രസകൾക്ക് ഫണ്ട് നൽകാൻ ഒരു വിഭാഗം പുറത്തുണ്ട്. ഇതിന് പുറമേ ആളുകൾ അവരുടേതായ സംഭാവനങ്ങൾ പ്രവർത്തനങ്ങൾക്കായി നൽകുന്നുണ്ട്. അതിനാൽ സർക്കാരിൽ നിന്നും സഹായം ആവശ്യമില്ല. മദ്രസകളുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടരുത്. ആവശ്യങ്ങൾ പൂർത്തീകരിക്കാൻ മദ്രസകൾ പൂർണമായും സ്വതന്ത്രമായി പ്രവർത്തിച്ചേ മതിയാവൂ എന്നും മഅദനി പറഞ്ഞു.
മദ്രസകളിൽ മതേതര വിഷയങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നിലവിൽ ചില മദ്രസകളിൽ കണക്കും, ശാസ്ത്രവും പഠിപ്പിക്കുന്നുണ്ട്. വലിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ സഹായമാവും. എന്നാൽ ദിയോബന്ദിന്റെ അറബിക് കരിക്കുലത്തെ ഇത് ബാധിക്കരുതെന്നും മഅദനി ചൂണ്ടിക്കാട്ടി.
Comments