പത്തനംതിട്ട : ഇലന്തൂർ ആഭിചാര കൊലപാതകത്തിന് ഇരയായത് തമിഴ്‌നാട് സ്വദേശി പത്മയും , കാലടിയിൽ താമസിച്ചിരുന്ന റോസ്ലിയുമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടന്ന ഡിഎൻഎ പരിശോധനയിലാണ് മൃതദേഹങ്ങൾ പത്മയുടെയും റോസ്‌ലിയുടേയുമാണെന്ന് സ്ഥിരീകരിച്ചത്. ഇതിന്റെ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് കിട്ടും.
നിലവിൽ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. റിപ്പോർട്ട് കിട്ടിയാലുടൻ ഇവ ബന്ധുക്കൾക്ക് വിട്ട് നൽകും. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ലൈല, ഭഗത് സിംഗ് എന്നിവരുടെ ഇലന്തൂരിലെ വീടിന് സമീപം കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ . പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു.
ലഭിച്ചവയിൽ മറ്റാരുടെയെങ്കിലും മൃതദേഹങ്ങളുണ്ടോ എന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാൽ ഡിഎൻഎ ഫലം വന്നതോടെ മൃതദേഹങ്ങൾ ഇരുവരുടേയുമാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഒരു മാസം മുമ്പാണ് ഡിഎൻഎ പരിശോധനയ്‌ക്ക് മൃതദേഹങ്ങളുടെ ഭാഗങ്ങൾ അയച്ചത്.
ഇതിനിടെ പത്മയുടെ കുടുംബം സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ല. തമിഴ്നാട്ടിൽ നിന്ന് വന്ന് കേരളത്തിൽ കഷ്ടപ്പെടുകയാണ്.ജന്മം നൽകിയ അമ്മയുടെ അന്ത്യ സംസ്‌കാരം ചെയ്യാൻ പോലും സാധിക്കുന്നില്ല. മൃതദേഹം വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലധികമായി കൊച്ചിയിൽ തുടരുന്നതിനാൽ ഉള്ള ജോലി പോലും നഷ്ടമായി എന്നായിരുന്നു പത്മയുടെ മകന്റെ പ്രതികരണം.
Comments