കൊച്ചി: അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പരാതിയുമായി എത്തിയത്. കലോത്സവം കഴിഞ്ഞ് മടങ്ങവെ മോശമായി പെരുമാറിയെന്നാണ് പരാതി. തൃപ്പൂണിത്തുറിയിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം തൃപ്പൂണിത്തരുറ ഹിൽ പാലസ് പോലീസാണ് കേസെടുത്തത്. പട്ടിമറ്റം സ്വദേശി കിരണാണ് ആരോപണ വിധേയനായ അദ്ധ്യാപകൻ. ഇയാൾ നിലവിൽ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
നവംബർ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലയിൽ അന്ന് സ്വകാര്യ ബസ് സമരമുള്ള ദിവസമായിരുന്നു. ഈ സാഹചര്യത്തിൽ സ്‌കൂളിലെ ഗസ്റ്റ് അദ്ധ്യാപകനായ കിരണിനോടൊപ്പമാണ് വിദ്യാർത്ഥിനി കലോത്സവത്തിൽ പങ്കെടുക്കാൻ പോയത്. പരിപാടി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ഇയാൾ മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ ദിവസം സഹപാഠികളോട് താൻ നേരിട്ട ദുരനുഭവം പെൺകുട്ടി പങ്കുവെച്ചു. ഇതിന് പിന്നാലെ സ്‌കൂളിൽ കൗൺസിലിംഗിന് എത്തുന്നയാളുകൾ ഈ വിവരം അറിയുകയും തൃപ്പൂണിത്തുറ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു. പോക്‌സോ വകുപ്പ് ചുമത്തി അദ്ധ്യാപകനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
Comments