പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒടുവിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് പ്രതിഫലം അനുവദിച്ചു. കേസ് തുടങ്ങിയത് മുതൽ ഇതുവരെ ഒരു രൂപ പോലും സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് ലഭിച്ചിരുന്നില്ല. വിചാരണ നാളുകളിലെ ചിലവെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ രാജേഷ് എം. മേനോൻ കളക്ടർക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. യാത്രബത്തയായി 47,000 രൂപ നൽകാനും നിർദേശിച്ചിട്ടുണ്ട്.
40-തിലേറെ തവണയാണ് മധുകൊലപാതക കേസിൽ രാജേഷ്.എം. മേനോൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായും അഡീഷണലായും കോടതിയിലെത്തിയത്. എന്നാൽ ഈ കാലയളവിൽ ഫീസും യാത്രചെലവും മറ്റൊന്നും അദ്ദേഹത്തിന് നൽകിയിരുന്നില്ല. 1978-ലെ വ്യവസ്ഥ പ്രകാരം 240 രൂപയാണ് ഒരു ദിവസം ഹാജരായാൽ വക്കീലിന് നൽകുക. മൂന്ന് മണിക്കൂർ കോടതിയിൽ ചെലവഴിച്ചലാണ് തുക ലഭിക്കുക. ഇല്ലെങ്കിൽ 170 രൂപയായി കുറയും. കേസ് ആവശ്യത്തിനായി 1,63,520 രൂപ അനുവദിക്കണമെന്ന് കളക്ടറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മധു കേസിൽ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്ന പി.ഗോപിനാഥ് ന്യായമായ ഫീസല്ല ഉത്തരവിലുള്ളതെന്ന് പറഞ്ഞാണ് പിൻമാറിയത്. എന്നാൽ സർക്കാരിന് താത്പര്യ കൂടുതലുള്ള പല കേസുകളിലും ലക്ഷക്കണക്കിന് തുകയാണ് അഭിഭാഷകർക്കായി നൽകുന്നത്.
Comments