തിരുവനന്തപുരം: മലയാള ചിത്രം ‘ 1744 വൈറ്റ് ഓൾട്ടോ’ പ്രദർശനത്തിന് എത്തുന്നതിന് മുൻപേ വീഡിയോ പുറത്തായി. സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. കേരളത്തിൽ 170-ലധികം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ പ്രദർശനം തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപാണ് യൂട്യൂബിൽ റിവ്യൂ എന്ന പേരിൽ വീഡിയോ എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അണിയറക്കാർ പോലീസിലും ഫെഫ്കയിലും പരാതിപ്പെട്ടത്.
നവംബർ 18-ന് തിയറ്റുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചെറിയ ബഡ്‌ജെറ്റിൽ പുറത്തിറങ്ങിയ സിനിമയെ തകർക്കുകയെന്ന ലക്ഷ്യമാണ് വ്യാജ റിവ്യൂവിന് പിന്നിലെന്നാണ് നിർമാതാക്കളുടെ പരാതി. ‘ഗാഡി മാഫിയ ‘ എന്ന് യുട്യൂബ് ചാനലിലാണ് ‘1744 സിനിമ റിവ്യൂ’ എന്ന പേരിൽ നവംബർ 18-ന് രാവിലെ പത്ത് മണിയ്‌ക്ക് മുൻപ് വീഡിയോ റിലീസ് ചെയ്തത്. 300 സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമുള്ള ചാനലിലാണ് റിലീസായത്. ഇതിന് പിന്നിൽ മറ്റാരോ ഉണ്ടെന്നും ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
‘തിങ്കളാഴ്ച നിശ്ചയ’ ത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘1744 വൈറ്റ് ആൾട്ടോ’.ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മൃണാൽ മുകുന്ദനും ശ്രീജിത്ത് നായരും വിനോദ് ദിവാകറുമാണ്. വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.
Comments