ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ പന്തുരുളാൻ നിമിഷങ്ങൾ ബാക്കി. കിരീടം ലക്ഷ്യമിട്ട് ഇക്കുറി പോരിനിറങ്ങുന്നത് 32 ടീമുകളാണ്. 8 ഗ്രൂപ്പുകളായി ടീമുകളെ തിരിച്ചാണ് ലീഗ് റൗണ്ട് പോരാട്ടങ്ങൾ.
ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ: ഖത്തർ (ആതിഥേയർ), ഇക്വഡോർ, സെനഗൽ, നെതർലൻഡ്സ്
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യു എസ് എ, വെയ്ൽസ്
ഗ്രൂപ്പ് സി: അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്
ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഓസ്ട്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ
ഗ്രൂപ്പ് ഇ: സ്പെയ്ൻ, കോസ്റ്റ റിക്ക, ജർമ്മനി, ജപ്പാൻ
ഗ്രൂപ്പ് എഫ്: ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ
ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, യുറഗ്വായ്, ദക്ഷിണ കൊറിയ
ഫ്രാൻസാണ് നിലവിലെ ലോക ചാമ്പ്യന്മാർ. 2018 ലോകകപ്പിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയായിരുന്നു ഫ്രാൻസിന്റെ കിരീട നേട്ടം. കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് ഫ്രഞ്ച് പട ഇക്കുറി ഇറങ്ങുന്നത്.
ലോകത്തിലെ എക്കാലത്തെയും പ്രതിഭാശാലികളായ കാൽപ്പന്ത് കളിക്കാരിൽ ഒരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അർജന്റീനിയൻ താരം ലയണൽ മെസിയുടെ അവസാന ലോകകപ്പാകും ഇത്. 37 വയസ്സുകാരനായ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാന ലോക കിരീട പോരാട്ടമാകും ഖത്തറിലേത്.
പതിവ് ജൂൺ- ജൂലൈ കാലത്ത് നിന്നും മാറി നവംബർ- ഡിസംബർ മാസങ്ങളിലാണ് ഇത്തവണത്തെ ലോകകപ്പ്. ഖത്തറിലെ അസഹനീയമായ വേനൽച്ചൂട് ഒഴിവാക്കാനാണ് ഇത്. ടൂർണമെന്റിലെ 64 മത്സരങ്ങൾക്കായി ഖത്തറിലെ 8 സ്റ്റേഡിയങ്ങളാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
ഇന്ത്യൻ സമയം രാത്രി 9.30നാണ് ഉദ്ഘാടന മത്സരത്തിൽ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 12.30, വൈകുന്നേരം 3.30, 6.30, രാത്രി 9.30 എന്നിങ്ങനെയാണ് മത്സരങ്ങളുടെ സമയം. സ്പോർട്സ് 18 ചാനലാണ് ഇന്ത്യയിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.
ഡിസംബർ മൂന്ന് മുതലാണ് നോക്കൗട്ട് റൗണ്ടിന് തുടക്കം കുറിക്കുക. ക്വാർട്ടർ ഫൈനൽ ഡിസംബർ 9 മുതലും സെമി ഫൈനൽ ഡിസംബർ 14 മുതലുമാണ് ആരംഭിക്കുക. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.
Comments