ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ സ്‌ഫോടനക്കേസ് പ്രതിയായ ഷാരിക്കിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ്. ഷാരിക്കിന് ഐഎസ് ബന്ധം സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. സംഭവത്തിൽ എൻഐഎ അടക്കം കേസന്വേഷിക്കുമെന്നാണ് വിവരം. സ്ഫോടനത്തിന് പിന്നാലെ എൻഐഎ സംഘം മംഗളൂരുവിൽ എത്തിയിരുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റുമായി അടുത്ത ബന്ധമുള്ള ഷാരിക്ക് മൈസൂരുവിലും മംഗളൂരുവിലും താമസിച്ചിരുന്നതായും കേരളത്തിൽ എത്തിയിരുന്നതായും എഡിജിപി അലോക് കുമാർ സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ സ്‌ഫോടനം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഷാരിക്ക് അവിടെയും താമസിച്ചിരുന്നു. ഇവിടെ രണ്ട് പേരുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. കോയമ്പത്തൂർ കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുബിനുമായി ഷാരിക്ക് ബന്ധപ്പെട്ടിരുന്നോയെന്ന കാര്യമാണ് ഇപ്പോൾ പരിശോധിക്കുന്നത്.
യുഎപിഎ കേസിൽ നേരത്തെ അറസ്റ്റിലായ ഷാരിക്ക് ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ മുങ്ങുകയായിരുന്നു. ഓൺലൈൻ വഴിയാണ് സ്‌ഫോടനത്തിനുള്ള സാമഗ്രികൾ ഷാരിക്ക് വാങ്ങിയത്. തുടർന്ന് വാടക വീട്ടിൽ വെച്ച് ബോംബ് ഉണ്ടാക്കുകയുമായിരുന്നു.
നഗൂരി ബസ് സ്റ്റാൻഡിൽ വെച്ച് വലിയ സ്‌ഫോടനമുണ്ടാക്കാനുള്ള പദ്ധതിയിലായിരുന്നു ഷാരിക്ക്. എന്നാൽ ഓട്ടോറിക്ഷയിൽ വെച്ച് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടർന്ന് ഷാരിക്കിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ ഫാദർ മുള്ളർ ഹോസ്പിറ്റലിൽ ചികിത്സയിലാണ് പ്രതി. തീവ്രത കുറഞ്ഞ സ്‌ഫോടനമായതിനാലാണ് വലിയൊരു അപകടം ഒഴിവായതെന്ന് എഡിജിപി അറിയിച്ചു.
സ്‌ഫോടനത്തിന് പിന്നിൽ അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നീ യുവാക്കളുമുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇവർക്കായി അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം തുടങ്ങി.
Comments