വാഷിംഗ്ടൺ: ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകളെ തിരിച്ചറിയാൻ കഴിയുന്ന ബ്ലൂ ടിക്കുകൾക്ക് തുക ഈടാക്കാനുള്ള പദ്ധതി താൽകാലികമായി നിർത്തിവെച്ചതായി ട്വിറ്റർ മേധാവി ഇലോൺ മസ്ക്. അക്കൗണ്ടുകൾ വഴി ആൾമാറാട്ടം നടക്കുന്നില്ലെന്ന് ഉറപ്പായതിന് ശേഷമാകും പുനരവതരിപ്പിക്കുകയെന്നും മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു.
മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് പ്രതിമാസം 8 ഡോളർ ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ കാരണമായി. ഈ സാഹചര്യത്തിലാണ് തുക ഈടാക്കുന്നത് മരവിപ്പിച്ചത്.
ട്വിറ്ററിൽ നിന്ന് ആൾമാറാട്ടം പൂർണമായി തുടച്ചുനീക്കിയ ശേഷം പദ്ധതി പുനരാവിഷ്കരിക്കുമെന്നും വ്യക്തികൾക്കും സംഘടനകൾക്കും വ്യത്യസ്തമായ നിറങ്ങളുള്ള ബാഡ്ജാകും നൽകുകയെന്നും കമ്പനി വ്യക്തമാക്കി.
പ്രതിമാസം എട്ട് ഡോളർ ഈടാക്കുമ്പോൾ ബ്ലൂ സബ്സൈ്ക്രബേഴ്സിന് മുൻഗണന ലഭിക്കുമെന്നും ദൈർഘ്യമേറിയ വീഡിയോകളും ഓഡിയോകളും പോസ്റ്റ് ചെയ്യാൻ കഴിയുമെന്നും മസ്ക് അറിയിച്ചിരുന്നു.
Comments