ദോഹ: ലോകകപ്പ് ഫുട്ബോൾ ആവേശം അതിന്റെ പരകോടിയിലെത്തിച്ച് സൗദി അറേബ്യക്കെതിരെ മെസിയുടെ ആദ്യ ഗോൾ. ആറാം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണർ കിക്കെടുത്ത ശേഷം പെനാൽറ്റി ബോക്സിലേക്ക് മെസി മുന്നേറി. ഇതിനിടെ അർജന്റീനിയൻ താരം ലിയാൻഡ്രോ പാരഡേസിനെ സൗദി താരം ഷർട്ടിൽ പിടിച്ചു വലിച്ച് പെനാൽറ്റി ബോക്സിലിട്ടു. അർജന്റീനിയൻ താരങ്ങൾ പെനാൽറ്റിക്ക് വേണ്ടി അപ്പീൽ ചെയ്തതോടെ റഫറി വാറിന്റെ സഹായം തേടി.
വാറിൽ പെനാൽറ്റി അനുവദിച്ചതോടെ കിക്കെടുക്കാൻ മെസിയെത്തി. ലോകമെമ്പാടുമുള്ള അർജന്റീനിയൻ ആരാധകരുടെ ചങ്കിടിപ്പേറിയ നിമിഷം. റഫറിയുടെ വിസിൽ കേട്ടതോടെ സൗദി ഗോൾ കീപ്പറുടെ നീക്കം മനസ്സിൽ കണ്ട് കിക്കെടുത്ത മെസി, അനായാസം പന്ത് ഇടത് മൂലയിലേക്ക് തട്ടിയിട്ടതോടെ ലോകം ആവേശാരവം മുഴക്കി.
പത്താം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ. നിലവിൽ മെസിയുടെ ഗോളിൽ സൗദി അറേബ്യക്കെതിരെ അർജന്റീന മുന്നിലാണ്.
Comments