ദോഹ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അർജന്റീനയുടെ തോൽവിയിൽ പ്രതികരണവുമായി അർജന്റീനിയൻ നായകൻ ലയണൽ മെസി. തോൽവി കയ്പ്പേറിയതാണെന്നും, തങ്ങൾ ശക്തമായി തിരിച്ചു വരുമെന്നും മെസി പറഞ്ഞു.
സൗദി അറേബ്യക്കെതിരായ തോൽവി കയ്പ്പേറിയതായിരുന്നു. തെറ്റുകൾ തിരുത്തി അർജന്റീന ശക്തമായി തിരിച്ചു വരും. 5 മിനിറ്റിലെ പിഴയായിരുന്നു മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്. പിന്നീട് ടീം ഒത്തിണക്കത്തോടെ തിരിച്ചു വന്നുവെന്നും മെസി ചൂണ്ടിക്കാട്ടി.
ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയിൽ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനക്കെതിരായ സൗദിയുടെ വിജയം. പെനാൽറ്റിയിലൂടെ മെസിയായിരുന്നു അർജന്റീനയുടെ ഗോൾ നേടിയത്. സാലെ അൽ ഷെഹ്രിയും സലേം അൽദവാസിരിയുമായിരുന്നു സൗദിയുടെ സ്കോറർമാർ.
മെസി പ്രതാപം വിളിച്ചോതി കളം നിറഞ്ഞ് കളിച്ചുവെങ്കിലും, സൗദിയുടെ അത്ഭുതകരമായ പ്രതിരോധവും ഗോൾ വലയ്‌ക്ക് മുന്നിൽ കൈമെയ് മറന്ന് കാവൽ നിന്ന ഗോൾ കീപ്പർ മുഹമ്മദ് അൽ ഒവൈസും ചേർന്ന് അർജന്റീനയുടെ സ്വപ്നങ്ങൾ കവരുകയായിരുന്നു.
Comments