ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധ വാൽക്കറെ കൊന്ന് കഷ്ണങ്ങളാക്കി വെട്ടിമുറിച്ച കേസിലെ പ്രതി അഫ്താബിന്റെ നുണ പരിശോധനയും, നാർക്കോ പരിശോധനയും വൈകും. അഫ്താബിന് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിനെ തുടർന്നാണ് രണ്ട് പരിശോധനകളും അന്വേഷണ സംഘം മാറ്റിവെച്ചത്. അഫ്താബിന് കടുത്ത ജലദോഷവും പനിയും അനുഭവപ്പെടുന്നുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
ബുധനാഴ്ച രാവിലെ മുതലാണ് ജലദോഷവും പനിയും അനുഭവപ്പെടാൻ തുടങ്ങിയത്. ചൊവ്വാഴ്ച അഫ്താബിനെ ആദ്യ വട്ട നുണ പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. അടുത്ത ദിവസങ്ങളിൽ അഫ്താബിനെ രണ്ടാം ഘട്ട നുണ പരിശോധനയ്‌ക്കും, നാർക്കോ പരിശോധനയ്‌ക്കും വിധേയനാക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാൽ അസുഖം വന്നതോടെ ഇതിന് തിരിച്ചടിയായി. ജലദോഷവും പനിയും മാറിയതിന് ശേഷമേ അഫ്താബിനെ പരിശോധനകൾക്ക് വിധേയനാക്കൂ.
അഫ്താബ് ലഹരിയ്‌ക്ക് അടിമയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തുമ്പോൾ കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ തന്നെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിന് ശേഷവും ഇയാൾ വലിയ തോതിൽ ലഹരി ഉപയോഗം തുടർന്നിരുന്നു.
അതേസമയം കേസിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ച രണ്ട് വർഷങ്ങൾക്ക് മുൻപ് ശ്രദ്ധ പോലീസിന് എഴുതിയ കത്ത് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തന്നെ കൊലപ്പെടുത്തുമെന്നും, കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുമെന്നും ഭയക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രദ്ധ കത്ത് എഴുതിയത്.
Comments