പാലക്കാട്: പോക്‌സോ അതിജീവിതയെ പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയതായി പരാതി. പാലക്കാട് പോക്‌സോ കോടതിയിലെ പ്രോസിക്യൂട്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ ശിശു ക്ഷേമ സമിതിയുടെ ലീഗൽ കൗൺസിലറും അതിജീവിതയും ജില്ലാ ജഡ്ജിയ്‌ക്ക് പരാതി നൽകി. 2018-ൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സാക്ഷിപ്പട്ടികയിൽ നിന്ന് പ്രധാന സാക്ഷിയെ ഒഴിവാക്കാനും പ്രോസിക്യൂട്ടർ ശ്രമിച്ചു.
കഴിഞ്ഞ ദിവസം പെൺകുട്ടിയെയും മാതാവിനെയും കോടതിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് ലീഗൽ കൗൺസിലറുടെ പരാതിയിൽ പറയുന്നത്. പിറ്റേ ദിവസം കോടതിയിൽ മൊഴി നൽകാൻ തയ്യാറായി എത്തിയെങ്കിലും പെൺകുട്ടിയും അമ്മയും മാനസികമായി സജ്ജമല്ലെന്നും കേസ് നീട്ടിവെക്കണമെന്നും പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടു. പിന്നീട് പ്രതിയുമായി പരിചയമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടർ കേസിൽ നിന്ന് പിൻമാറുകയായിരുന്നു.
ഇതോടെ പ്രോസിക്യൂട്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടി കോടതിയെ സമീപിച്ചു. പ്രോസിക്യൂട്ടർ സ്വയം പിൻമാറിയതോടെ കേസിന്റെ നടത്തിപ്പ് കോടതി മറ്റൊരാളെ ഏൽപ്പിച്ചു. കേസിൽ നിന്ന് പിൻമാറാനായിരുന്നെങ്കിൽ പിന്നെന്തിന് കേസിൽ ഇടപ്പെട്ടുവെന്നാണ് സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചോദിക്കുന്നത്. സംഭവത്തെ കുറിച്ച് പ്രോസിക്യൂട്ടർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Comments