ലണ്ടൻ: 1973ലായിരുന്നു ആയോധന കലയിലെ ഇതിഹാസം ബ്രൂസ് ലീയുടെ മരണം. മുപ്പത്തിരണ്ടാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ അന്ത്യം. അദ്ദേഹത്തിന്റെ മരണകാരണം ഇന്നും തർക്ക വിഷയമാണ്. ഈ സാഹചര്യത്തിൽ, സാങ്കേതികമായി ശരിയായേക്കാവുന്ന പുതിയ കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു സംഘം ആരോഗ്യ വിദഗ്ധർ.
മരിക്കുന്ന സമയത്ത് ബ്രൂസ് ലീയുടെ ശരീരത്തിൽ മുറിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അക്കാലത്ത് ആരോഗ്യ വിദഗ്ധർ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ തലച്ചോറ് വീങ്ങിയുരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
എക്വാജെസിക് എന്ന വേദന സംഹാരിയുടെ അമിതോപയോഗം നിമിത്തമുണ്ടായ തലച്ചോറിലെ നീർവീക്കമായിരുന്നു ബ്രൂസ് ലീയെ മരണത്തിലേക്ക് നയിച്ചത് എന്നും കണ്ടെത്തിയിരുന്നു. എന്നാൽ, അമിതമായി വെള്ളം കുടിച്ചതുകൊണ്ട് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളായിരുന്നു ബ്രൂസ് ലീയുടെ മരണകാരണം എന്നാണ് പുതിയ കണ്ടെത്തൽ.
ധാരാളമായി ഉള്ളിലേക്കെത്തിയ ജലം ശുദ്ധീകരിക്കാൻ ബ്രൂസ് ലീയുടെ വൃക്കകൾക്ക് സാധിച്ചില്ല. ഹൈപ്പോനാട്രീമിയ എന്ന അവസ്ഥ നിമിത്തമാണ് ലീയുടെ തലച്ചോറിൽ നീർവീക്കമുണ്ടായതെന്നും ക്ലിനിക്കൽ കിഡ്നി ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടിൽ പറയുന്നു.
മരണ ദിവസം ബ്രൂസ് ലീക്ക് കടുത്ത തലവേദനയും ക്ഷീണവും ഉണ്ടായി. അന്ന് അദ്ദേഹം ധാരാളമായി ലഹരി വസ്തു ഉപയോഗിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. തുടർന്ന് എക്വാജെസിക് എന്ന വേദനസംഹാരി കഴിക്കുകയും, രണ്ട് മണിക്കൂറിനുള്ളിൽ മരണപ്പെടുകയും ചെയ്തു എന്നാണ് പുതിയ കണ്ടെത്തൽ.
Comments